കൊല്ലം: തെക്കൻ കേരളത്തിലെ ആദ്യ അഗ്നിപഥ് റിക്രൂട്മെന്റ് റാലിക്ക് തുടക്കമായി. കളക്ടർ അഫ്സാന പർവീൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആർമി റിക്രൂട്മെന്റ് ബാംഗ്ലൂർ സോൺ ഡി.ഡി.ജി ബ്രിഗേഡിയർ എ.എസ് വലിംബെ, തിരുവനന്തപുരം ആർമി റിക്രൂട്മെന്റ് ഓഫീസർ കേണൽ മനീഷ് ഭോല എന്നിവർ പങ്കെടുത്തു.904 പേരാണ് ആദ്യ ദിനം പങ്കെടുത്തത്. ഇവരില്‍ 151 പേർ ആദ്യ കായികക്ഷമത പരീക്ഷയായ ഓട്ടത്തിൽ വിജയിച്ചു. ഇവരുടെ തുടർ പരീക്ഷകൾ അടുത്ത ദിവസം നടക്കും.
ശാരീരികക്ഷമതയിലും വൈദ്യപരിശോധനയിലും യോഗ്യത തേടുന്ന ഉദ്യോഗാർഥികൾക്കുള്ള പൊതുപരീക്ഷ ജനുവരി 15 ന് നടക്കും.
കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 1767 പേരാണ് ഇന്നലെ അഗ്നിപഥ് പദ്ധതിയിലെ റിക്രൂട്മെന്റിനായി റജിസ്റ്റർ ചെയ്തിരുന്നത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 1931 പേരാണ് ഇന്ന് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 19, 20 തിയതികളിൽ കൊല്ലം ജില്ലയിലെ 6389 ഉദ്യോഗാർഥികളും 21, 22 തിയതികളിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർഥികളും റാലിയിൽ പങ്കെടുക്കും. അഗ്നിപഥ് റാലിയുടെ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റ് നടപടിക്രമങ്ങൾ 24 ന് സമാപിക്കും.