ഹൈദരാബാദ്: നീണ്ട 40 വര്‍ഷമായി തെലുങ്ക് സിനിമാമേഖലയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. എന്നാൽ, സമീപകാലത്ത് തുടര്‍ച്ചയായി ചിരഞ്ജീവിയുടെ ചിത്രങ്ങള്‍ തിയേറ്ററുകളിൽ ദയനീയമായി പരാജയപ്പെടുന്ന അവസ്ഥയിലാണ്. ഏറെ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ ഗോഡ്ഫാദറാണ് ഈ നിരയിൽ ഏറ്റവും പുതിയത്.
ഇപ്പോൾ ചിത്രം ദയനീയമായി പരാജയപ്പെട്ടതോടെ താരത്തിനെതിരെ സിനിമ മേഖലയിൽ ഉണ്ടായിരുന്ന അടക്കംപറച്ചിലുകള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ചിരഞ്ജീവിയുടെ അനാവശ്യമായ ഇടപെടലുകളാണ് സിനിമകളെ പരാജയത്തിലേക്ക് നയിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
സിനിമ പരാജയപ്പെടാനിടയാക്കിയ മുഴുവന്‍ പ്രശ്‌നങ്ങൾക്കും കാരണം ചിരഞ്ജീവിയാണെന്നും സ്‌ക്രിപ്റ്റ് സംബന്ധിച്ച് താന്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം സംവിധായകനെ നിര്‍ബന്ധിച്ചുവെന്നും ഗോഡ്ഫാദര്‍ ടീം പറയുന്നു. തിരക്കഥയില്‍ മാത്രമല്ല സിനിമയുടെ സംവിധാനത്തില്‍ വരെ താരം തന്റേതായ ഇടപെടലുകള്‍ നടത്തിയെന്നും അണിയറ പ്രവർത്തകർ പറയുന്നു.