മണ്ണാർക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിനെ ആൾക്കൂട്ടം മർദിക്കുന്നതു കണ്ടെന്നു പൊലീസിനു മൊഴി നൽകിയ 29–ാം സാക്ഷി മുക്കാലി കോട്ടപ്പുറത്ത് വീട്ടിൽ സുനിൽകുമാർ കോടതിയിലെത്തിയപ്പോൾ വാക്കുമാറി. തുടർന്നു കോടതിയിൽ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ വ്യക്തമല്ലെന്നായി.
ഇതോടെ കാഴ്ചശേഷി പരിശോധിക്കാൻ കോടതി ഉത്തരവിട്ടു. പൂർണ കാഴ്ചശേഷിയുണ്ടെന്നു പരിശോധനയിൽ വ്യക്തമായതോടെ സുനിൽകുമാറിനോട് ഇന്ന് വീണ്ടും ഹാജരാകാൻ കോടതി നിർദേശിച്ചു.
ആരോഗ്യവാനായ വ്യക്തിയുടെ കാഴ്ച സുനിൽകുമാറിനുണ്ടെന്ന റിപ്പോർട്ട് പൊലീസ് മുഖേന കോടതിക്ക് ഇന്നലെ രാത്രി കൈമാറി. ഇതിനിടെ, കൂറുമാറിയ സാക്ഷിയെ താൽക്കാലിക വനം വാച്ചർ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ജോലിക്ക് യോഗ്യനല്ലാത്തതു കൊണ്ടാണു പിരിച്ചുവിട്ടതെന്നു ഭവാനി റേഞ്ച് ഓഫിസർ ആശാലത പറഞ്ഞു.