വിവാഹം കഴിച്ചെന്ന് യുവതി, ഇല്ലെന്ന് ബിനോയ്: ഒത്തുതീർപ്പാക്കണമെന്ന ഹർജി കോടതി തള്ളി, ബിനോയ് തന്നെ കുട്ടിയുടെ പിതാവ്

മുംബൈ: ബിനോയ് കോടിയേരിക്കെതിരേ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി. ഇരുവരും കോടതിയിൽ കേസ് ഒത്തുതീർപ്പിലെത്തിയെന്നു കാണിച്ച് നൽകിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതിയിൽ സമർപ്പിച്ച ഒത്തുതീർപ്പു കരാറിൽ (കൺസെന്റ് ടേംസ്) തങ്ങളുടെ കുട്ടി വളർന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓർത്താണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ ആ കുട്ടിയുടെ അച്ഛൻ ബിനോയ് കോടിയേരി തന്നെ എന്ന് വ്യക്തമാകുകയാണ്. കേസ് ഒത്തുതീർപ്പാക്കാനുള്ള വാദത്തിനിടെ ഇരുവരും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിൻ ജാംദാർ ചോദിച്ചപ്പോൾ, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിമുമ്പാകെ വ്യക്തമാക്കി. പിന്നീട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.ആർ. ഷിന്ദേയോട് ഇക്കാര്യത്തിൽ വിശദീകരണം തിരക്കിയപ്പോൾ വിവാഹിതരാണെന്നാണ് അവർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ഇതാണ് വിനയാകുന്നത്.

കേസ് ഒത്തു തീർപ്പാക്കാൻ കോടതി നിലപാട് നിർണ്ണായകമാകും. തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡിഎൻഎ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ കോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫലം രണ്ട് വര്‍ഷമായി കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ഇത് മഹാവികാസ് അഘാടി സഖ്യ സർക്കാർ അട്ടിമറിക്കുകയാണ് എന്ന ആരോപണം ഉയർന്നിരുന്നു. ഇതിനിടയിലാണ് ബിജെപി സഖ്യ സർക്കാർ അധികാരത്തിലെത്തിയത്.

ഇതോടെ, കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി ബിനോയിയും യുവതിയും സംയുക്ത ഹർജി നൽകുകയായിരുന്നു. വിവാഹിതരാണോ എന്ന കാര്യത്തിലെ തർക്കം പരിഹരിച്ചശേഷം കേസ് തീർക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും ഇപ്പോൾ കേസ് റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് നിതിൻ ജാംദാർ വ്യക്തമാക്കി. യുവതി മൂന്നുവർഷംമുമ്പ് നൽകിയ കേസ് കള്ളക്കേസായിരുന്നെന്നാണ് ബിനോയി കോടതിയിൽ ഇതുവരെ വാദിച്ചത്. ഹൈക്കോടതിയൽ സമർപ്പിച്ച ഡി.എൻ.എ. പരിശോധനാ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി ഇരുവരും ഹൈക്കോടതിയിൽ എത്തിയത്. പരസ്യമായി ആ യുവതിയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബിനോയ് പറഞ്ഞിരുന്നത്.

© 2024 Live Kerala News. All Rights Reserved.