ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മുപ്പത് മണിക്കൂറിലേറെയാണ് ഇ.ഡി ചോദ്യം ചെയ്തത്. ഇതിൽ ആറ് മണിക്കൂർ മാത്രമാണ് ചോദ്യം ചെയ്യൽ ഉണ്ടായതെന്നും, ബാക്കിയുള്ള സമയം മുഴുവൻ രാഹുൽ ഗാന്ധി ഉത്തരങ്ങൾ തിരുത്തുകയായിരുന്നുവെന്നും ഇ.ഡി അറിയിച്ചു. നൂറോളം ചോദ്യങ്ങൾ ചോദിച്ചതായാണ് വിവരം. രാഹുലിനെ 6 മണിക്കൂർ മാത്രമാണ് ചോദ്യം ചെയ്തതെന്നും, ബാക്കി സമയം അദ്ദേഹം തന്റെ ഉത്തരങ്ങൾ അവലോകനം ചെയ്യാൻ ഉപയോഗിച്ചെന്നും ഇ.ഡി പറഞ്ഞു.
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ബുധനാഴ്ച ഇ.ഡി ഓഫീസിൽ എത്തിയപ്പോൾ, വയനാട് എം.പിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 20 മണിക്കൂറോളം ചോദ്യശരങ്ങൾക്ക് മുന്നിൽ നിർത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.