അടുത്ത രാഷ്ട്രപതി ആര്? അണിയറ ചര്‍ച്ചകള്‍ സജീവം; യെദിയൂരപ്പ വെങ്കയ്യ നായിഡു അടക്കമുള്ള പേരുകൾ ചർച്ചയിൽ , ആർ എസ് എസ് നിലപാട് നിർണ്ണായകം.

ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കപ്പെട്ടതിന് പിന്നാലെ രാജ്യം രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുന്നതോടെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ജൂലൈ പകുതിയോടെയാകും തിരഞ്ഞെടുപ്പ്.

പുതിയ രാഷ്ട്രപതി ആരാകുമെന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ അണിയറയില്‍ സജീവമായിക്കഴിഞ്ഞു. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ പേരിന് തന്നെയാണ് മുന്‍ഗണന. ഉപരാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ബിജെപി തൃപ്തരാണ്. ആന്ധാപ്രദേശ് സ്വദേശിയായ വെങ്കയ്യ നായിഡു ഒബിസി വിഭാഗക്കാരനാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം, വിരമിച്ച് ദക്ഷിണേന്ത്യയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പയുടെതാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര്. ബി ജെ പി ഇത്തവണ കര്‍ണാടകയില്‍ അല്‍പ്പം ദുര്‍ബലമായ നിലയിലാണ്. അത് മറികടക്കാന്‍ യെദിയൂരപ്പയെ രാഷ്ട്രപതിയാക്കുന്നതിലൂടെ ബിജെപിക്ക് സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സുന്ദരരാജന്റെ പേരും പലരും നിര്‍ദ്ദേശിക്കുന്നുണ്ട്. തമിഴ്‌നാട് സ്വദേശിയാണ് അദ്ദേഹം.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ ഇത്തവണയും ആര്‍ എസ് എസ് സമ്മര്‍ദമുണ്ട്. ആര്‍എസ്എസുമായി ബന്ധമുള്ള ഒരാളെ രാഷ്ട്രപതിയാക്കണമെന്ന നിര്‍ദേശം അര്‍ പ്രധാനമന്ത്രിക്ക് നല്‍കിക്കഴിഞ്ഞു എന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.