തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റില്‍ കിഫ്ബി മുഖേനെ പഴയതുപോലെ പദ്ധതികളുണ്ടാവില്ലെന്നും, കെ റെയിലിനായി ബജറ്റില്‍ നീക്കിയിരിപ്പുണ്ടാകുമെന്നും പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ധനമന്ത്രി പറഞ്ഞു.
‘ചില പദ്ധതികള്‍ കിഫ്ബി മുഖേനെ തന്നെ തുടരും. ധനസ്ഥിതി കൂടുതല്‍ മോശമാകാനിടയുണ്ട്. സംസ്ഥാനങ്ങളെ കുത്തുപാളയെടുപ്പിക്കുന്നതാണ് കേന്ദ്ര നടപടികള്‍. നികുതി ചോര്‍ച്ച തടയും. വരുമാനം കൂട്ടാന്‍ കുറുക്കു വഴികളില്ല. ഈ രീതിയിൽ തന്നെ മുന്നോട്ട് പോയെ മതിയാകൂ’, അദ്ദേഹം വ്യക്തമാക്കി.
‘ഉല്‍പാദനം കൂട്ടി തൊഴില്‍ അവസരം സൃഷ്ടിക്കും. കയറ്റുമതി കൂട്ടാന്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ തുക നീക്കിവയ്ക്കും. പെന്‍ഷന്‍ പ്രായം കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. പേഴ്സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷനില്‍ ഗവര്‍ണറുടെ നിലപാടിനോട് യോജിപ്പില്ല’, ബാലഗോപാല്‍ കൂട്ടിച്ചേർത്തു.