പച്ചക്കറി വില കുതിച്ചുയരുന്നു;ഒരു കിലോ തക്കാളിക്ക് 120 രൂപ; പലചരക്ക് സാധനങ്ങള്‍ക്കും വിലകൂടി

കോഴിക്കോടി: തമിഴ്‌നാട്ടിലും കര്‍ണാടകയിലും പച്ചക്കറി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു.
കനത്ത മഴയെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദം കാരണം മഴ പതിവായതോടെ കേരളത്തിലേയും ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്. തക്കാളിയുടെ ചില്ലറ വില 120ന് മുകളില്‍ എത്തി നില്‍ക്കുകയാണ്. നിലവില്‍ തക്കാളിക്ക് എറണാകുളത്ത് 90 മുതല്‍ 94 രൂപ വരെയും കോഴിക്കോട് നൂറു രൂപയും തിരുവനന്തപുരത്ത് 80 രൂപയുമാണ് വില. മുരിങ്ങയ്ക്കായ്ക്ക് കോഴിക്കോട് 310 രൂപയും തിരുവനന്തപുരത്ത് 170രൂപ മുതല്‍ 350രൂപ വരെയുമാണ് വില. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചുവെന്ന് കച്ചവടക്കാര്‍ പറയുന്നു. അതേ സമയം, സപ്ലൈകോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വിലകൂടി. അരി ഉള്‍പ്പടെയുളള എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കൂട്ടിയിട്ടുണ്ട്. സബ്സിഡി ഇല്ലാത്ത സാധങ്ങളുടെ വിലയാണ് കൂടിയത്. പത്ത് ദിവസത്തിനിടെ രണ്ടാം തവണയാണ് സപ്ലൈകോയില്‍ വില കൂടുന്നത്. മുളക് 112 രൂപ ആയിരുന്നത് 134 രൂപയായി. ചെറുപയര്‍ 84 രൂപയുണ്ടായിരുന്നത് 98 രൂപയായി കൂടി. ചെറുപയര്‍ പരിപ്പ് 105 ല്‍ നിന്ന് 116 രൂപയായി വര്‍ധിച്ചു. പരിപ്പ് 76 രൂപയില്‍ നിന്ന് 82 രൂപയിലെത്തി. മുതിര 44 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിച്ചു. മല്ലിക്ക് 106 ല്‍ നിന്ന് 110 രൂപയായി കൂടി ഉഴുന്ന് 100 രൂപയില്‍ നിന്ന് 104 രൂപയിലെത്തി.കഴിഞ്ഞ ആറ് വര്‍ഷത്തിന് ഇടയില്‍ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടിയിട്ടില്ലെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.