ഗ്രാമീണ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാമത്;തൊട്ടുപിന്നില്‍ ജമ്മുകശ്മീരും തമിഴ്നാടും

ന്യൂഡല്‍ഹി:രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്.മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റു വികസിത സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന വേതനത്തിന്റെ രണ്ടിരട്ടിക്കടുത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.കാര്‍ഷികേതര മേഖലയില്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണെന്നാണ് കണക്കുകള്‍. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഗ്രാമീണ മേഖലയിലെ വേതനം ദേശീയ ശരാശരി വേതനം 315.3 രൂപയാണ്. എന്നാല്‍ കേരളത്തില്‍ ഇത് 677.6 രൂപയാണ്. ജമ്മുകശ്മീരും തമിഴ്നാടുമാണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്. ജമ്മുകശ്മീരില്‍ ഗ്രാമീണ തൊഴിലാളികള്‍ക്ക് ശരാശരി പ്രതിദിനം ലഭിക്കുന്നത് 483 രൂപയാണ്. 449.5 രൂപ തമിഴ്നാട്ടിലെ തൊഴിലാളിക്ക് കിട്ടുന്നുണ്ട്.എന്നാല്‍ രാജ്യത്തെ വ്യാവസായിക സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ഗുജറാത്തുമടക്കമുള്ളവ വേതനത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. മഹാരഷ്ട്രയില്‍ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്നത് 262.3 രൂപ മാത്രമാണ്. ഗുജറാത്തില്‍ 239.6 രൂപയാണ് പ്രതിദിനം ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഇത് 286.8 രൂപയും ബിഹാറില്‍ ശരാശരി 289.3 രൂപയുമാണ് ഗ്രാമീണ തൊഴിലാളിയുടെ പ്രതിദിന വേതനം. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യന്‍ ലേബര്‍ ജേണലിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍
തിരഞ്ഞെടുത്ത 20 സംസ്ഥാനങ്ങളില്‍ 15 ഇടത്തും ദേശീയ ശരാശരിയേക്കാള്‍ കുറവ് വേതനം മാത്രമാണ് ഗ്രാമീണ തൊഴിലാളികള്‍ക്ക് കിട്ടുന്നത്. കാര്‍ഷിക വിഭാഗത്തില്‍ കേരളത്തിലെ വേതനം ശരാശരി 706.5 രൂപയാണ്. ദേശീയ ശരാശരി 309.9 രൂപ മാത്രമാണ്. ജമ്മുകശ്മീരില്‍ 501.1 തമിഴ്നാട്ടില്‍ 432.2, പഞ്ചാബില്‍ 357, ഹരിയാണയില്‍ 384.8, ഗുജറാത്തില്‍ 213.1, മഹാരാഷ്ട്രയില്‍ 267.7, എന്നിങ്ങനെ കര്‍ഷകതൊഴിലാളികള്‍ക്ക് ലഭിക്കുന്നു.നിര്‍മ്മാണ മേഖലയില്‍ ദേശീയ ശരാശരി 362.2 രൂപ ആണെന്നിരിക്കെ കേരളത്തില്‍ 829.7, തമിഴ്നാട്ടില്‍ 468.3, മഹാരാഷ്ട്രയില്‍ 347.9 എന്നിങ്ങനെയാണ് ശരാശരി പ്രതിദിന വേതനം. രാജ്യത്തെ തൊഴിലില്ലയാമ നിരക്കും കുറയുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2019- 20 ലെ കണക്കില്‍ 20.8% ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 9.3% ആയി കുറഞ്ഞെന്നാണ് കണക്കുകള്‍ പറയുന്നത്്.

© 2024 Live Kerala News. All Rights Reserved.