നടന്നത് കുട്ടിക്കടത്ത്; ഷിജുഖാനെതിരെ നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല;മുഖ്യമന്ത്രിയ്ക്ക് കത്ത് അയക്കുമെന്നും അനുപമ

തിരുവനന്തപുരം:കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എന്തുകൊണ്ട് ക്രിമിനല്‍ നടപടി സ്വീകരിക്കുന്നിലെന്ന് അനുപമ. ഷിജുഖാനെതിരെ നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല.വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് അയക്കുമെന്നും അനുപമ പറഞ്ഞു.ലൈസന്‍സില്ലാതെ ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്ത് ആണെന്ന് അനുപമ ആരോപിച്ചു. ശിശുക്ഷേമ സമിതി ചെയ്തത് ക്രൂരതയാണ്. ഷിജുഖാന്‍ പദവി ദുരുപയോഗം ചെയ്തുവെന്നും തന്നെയും കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര പ്രദേശിലെ ദമ്പതികളെയും വഞ്ചിയ്ക്കുകയായിരുന്നു എന്നും അനുപമ പറഞ്ഞു. ഷിജു ഖാനെ സഹായിച്ച ശിശുക്ഷേമസമിതി ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ മറയാക്കി ഗുരുതരമായ തെറ്റുകളാണ് ഷിജുഖാന്‍ ചെയ്തിരിക്കുന്നത്. എന്നിട്ടും സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് ഷിജുവിനെ സംരക്ഷിയ്ക്കുകയാണ്. കുഞ്ഞിനെ തിരികെ ലഭിച്ചതിന് ശേഷവും കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്നും അനുപമ അറിയിച്ചു.ആന്ധ്രയിലെ ദമ്പതികളില്‍ നിന്നും കേരളത്തിലെ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ ഏറ്റെടുത്തു. ഇന്ന് കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കും.

© 2024 Live Kerala News. All Rights Reserved.