ന്യൂഡൽഹി: കലാപങ്ങള്‍ തടയുന്നതില്‍ പരിമിതികളുണ്ടെന്ന് സുപ്രീംകോടതി. ആളുകള്‍ മരിക്കണമെന്ന് പറയുന്നില്ല. കോടതികളാണ് ഇതിനുത്തരവാദികളെന്ന ചില മാധ്യമവാര്‍ത്തകള്‍ വായിക്കുമ്പോള്‍ കോടതികളും സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാര്‍ശം.
അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തളളിയ സുപ്രീംകോടതി ബുധനാഴ്ച ഹര്‍ജി പരിഗണിക്കും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര, പര്‍വേഷ് വര്‍മ എന്നിവരുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഡല്‍ഹി പൊലീസിന് കൂടുതല്‍ സമയം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് പൊതുപ്രവര്‍ത്തകനായ ഹര്‍ഷ് മന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ സി.പി.എം നേതാവ് ബൃന്ദ കാരാട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി കോടതി ഏപ്രില്‍ 23 ലേക്ക് മാറ്റി.