പാലാ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണം. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ശക്തമായ മത്സരം നടക്കുന്ന പാലായിൽ മൊത്തം 13 സ്ഥാനാർത്ഥികളാണുള്ളത്. കെ എം മാണിയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി ജോസ് ടോം എൽഡിഎഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പനും തമ്മിലാണ് പ്രധാന മത്സരം. സീറ്റ് നിലനിർത്താമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോൾ ഇത്തവണ സീറ്റ് കയ്യടക്കമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ ബിജെപിയും മത്സര രംഗത്തുണ്ട്.
പാലായില്‍ മാറ്റമുണ്ടാകുമെന്ന് മാണി സി കാപ്പന്‍ വോട്ട് ചെയ്തുകൊണ്ട് പറഞ്ഞു. കുടുംബത്തോടൊപ്പം എത്തിയാണ് മാണി സി കാപ്പന്‍ വോട്ട് ചെയ്തത്.ഒന്നാമത് വോട്ട് ചെയ്തത് ഒന്നാമതാകാന്‍ പോകുന്നതിന്‍റെ സൂചന. കെ എം മാണിക്ക് ശേഷം പാലായെ മറ്റൊരു മാണി നയിക്കും. വോട്ടെണ്ണല്‍ ദിവസം ഇന്നത്തെ സന്തോഷത്തോടെ തന്നെ പ്രതികരിക്കും. 78 ശതമാനം വോട്ടിംഗ് നടക്കുമെന്നും മാണി സി കാപ്പന്‍റെ പ്രവചനം
അതേസമയം, വിജയിക്കുമെന്നതില്‍ ഒരു ആശങ്കയുമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പറഞ്ഞു. 100 ശതമാനം വിജയപ്രതീക്ഷ. പോളിംഗ് ശതമാനം ഉയരുമെന്നും ജോസ് ടോം പറഞ്ഞു.