നാളെ ഉച്ചയോടെ അടച്ചിട്ട വ്യോമപാതകള്‍ തുറക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനം. ഇന്ത്യാ പാക് അതിര്‍ത്തി പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉച്ചയോടെയാണ് ആഭ്യന്തര – അന്താരാഷ്ട്ര വിമാനസര്‍വീസുകൾ പാകിസ്ഥാൻ നിര്‍ത്തി വച്ചത്. പാകിസ്ഥാൻ വ്യോമ പാത അടച്ചതോടെ എയര്‍ കാനഡ ഇന്ത്യയിലേക്കുള്ള സര്‍വീസുകൾ നിര്‍ത്തിവച്ചിരിക്കുകയാണ്.
ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ ഉച്ചയോടെ ഇന്ത്യക്ക് കൈമാറുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് ശേഷമാകും വ്യോമപാത തുറക്കുകയെന്നാണ് വ്യക്തമാകുന്നത്. അഭിനന്ദന്‍റെ മോചനത്തോടെ ഇന്ത്യാ-പാക് സംഘര്‍ഷാവസ്ഥയ്ക്ക് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇസ്ലാമാബാദ് മുൾട്ടാൻ ലഹോര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം തന്നെ പാകിസ്ഥാൻ നിര്‍ത്തിവച്ചിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒന്പത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താഷകാലികമായി ഇന്ത്യ നിര്‍ത്തിവച്ചിരുന്നെങ്കിലും മണിക്കൂറുകൾക്കകം പുനസ്ഥാപിച്ചു.