ഹൈദരാബാദ്: സുരക്ഷാ വീഴ്ചയില്ലാതെ പുൽവാമയിൽ ഭീകരവാദി ആക്രമണമുണ്ടാവില്ലെന്ന് ഇന്ത്യയുടെ ചാര സംഘടനയായ റോ മുൻ തലവൻ വിക്രം സൂദ്. ഒന്നിലധികം പേർ ചേർന്നായിരിക്കും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടാവുക. ഒരാൾ സ്ഫോടന വസ്തുക്കൾ വാങ്ങി. മറ്റൊരാൾ അവ ഒരുമിച്ച് ചേർക്കുകയും ചെയ്തു. വേറെ ആരെങ്കിലുമായിരിക്കും കാർ സംഘടിപ്പിച്ചിട്ടുണ്ടാവുക. അവർക്ക് സി.ആർ.പി.എഫ് വാഹനവ്യൂഹം വരുന്ന വിവരത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം ഹൈദരാബാദിൽ പറഞ്ഞു.
സി.ആർ.പി.എഫുകാരടക്കമുള്ള സേനയെ സുരക്ഷ പരിഗണിച്ച് വിമാനമാർഗമാണ് കൊണ്ടുപോകാറുള്ളത്. എന്നാൽ ആക്രമണം ഉണ്ടായ ദിവസം 78 ട്രക്കുകളടങ്ങുന്ന വലിയ വാഹനവ്യൂഹമായി ഒരുമിച്ചാണ് അർധ സൈനിക വിഭാഗം ജമ്മു-ശ്രീനഗർ ഹൈവേയിലൂടെ സഞ്ചരിച്ചത്. 40 സിആർപിഎഫ് സൈനികരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. നിരവധിപേർക്കാണ് പരിക്കേറ്റത്.