ശബരിമല: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം ഇന്ന്

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ശബരിമലയിലെ ആചാരവും വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും. ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തിൽ ഇതുവരെ വ്യക്തമായൊരു നിലപാട് സ്വീകരിക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

ആദ്യം പുനപരിശോധനഹര്‍ജി നല്‍കുമെന്ന് പറഞ്ഞ ബോര്‍ഡ് പ്രസിഡണ്ട് മുഖ്യമന്ത്രിയുടെ അതൃപ്തിയുടെ പശ്ചാത്തലത്തില്‍ നിലപാട് മാറ്റി. പിന്നീട് വിശ്വാസികളുടെ പ്രതിഷേധം കടുത്തപ്പോള്‍ സാഹചര്യം വ്യകതമാക്കി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇത് തിരിച്ചടിയാകുമെന്ന നിയമവിദഗ്ദരുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും നിലപാട് മാറ്റുകയാണുണ്ടായത്.

സുപ്രീംകോടതിയില്‍ നിലവിലുള്ള പുനപരിശോധഹര്‍ജികള്‍ സ്വീകരിച്ചാല്‍ ദേവസ്വം ബോര്‍ഡ് സ്വാഭാവികമായും കക്ഷിയാകും. മുമ്പ് ഹാജരായ അഭിഭാഷകന്‍ മനു അബിഷേക് സിംഗിവിയെ തന്നെ നിയോഗിക്കനാണ് ബോര്‍ഡ് ആലോചിക്കുന്നത്. ഇന്നത്തെ യോഗത്തിനു ശേഷം ദേവസ്വം കമ്മീഷണര്‍ നേരിട്ട് ദില്ലിയിലെത്തി ഏകോപനം നിര്‍വ്വഹിക്കും.

© 2024 Live Kerala News. All Rights Reserved.