പൊലീസ് അകമ്പടിയോടെ ചരിത്രം തിരുത്തി ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര

ലക്‌നൗ: ചരിത്രം തിരുത്തി ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര. ആറ് മാസത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശിലെ കസഗഞ്ച് സ്വദേശിയായ സഞ്ജയ് ജാദവ് പൊലീസ് അകമ്പടിയോടെ വിവാഹ ഘോഷയാത്ര നടത്തിയത്.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കസഗഞ്ചിലെ ബസായിഗ്രാമത്തില്‍ നിന്നും നിസാംപുരിലെ വധൂഗൃഹത്തിലേക്ക് ആചാരപ്രകാരം കുതിരപ്പുറത്തായിരുന്നു സഞ്ചയ് പുറപ്പെട്ടത്. ജാദവ് വിഭാഗത്തില്‍പ്പെട്ടവരുടെ ആചാരമാണ് ‘ബരാത്’ എന്നറിയപ്പെടുന്ന വിവാഹ ഘോഷയാത്ര.

എന്നാല്‍ വര്‍ഷങ്ങളായി ഠാക്കൂര്‍ വിഭാഗക്കാര്‍ ഇത്തരം ഘോഷയാത്ര നടത്താന്‍ ജാദവ് വിഭാഗക്കാര്‍ അനുവദിച്ചിരുന്നില്ല. ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ദളിത് വിഭാഗങ്ങളെ അക്രമിക്കുന്നതും സ്ഥിരം വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇതിനെതിരെ ജില്ലാ ഭരണകൂടത്തെ സമീപിച്ച സഞ്ജയ് അനുവാദം ലഭിക്കാത്തതിനെത്തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് മുതല്‍ അലഹബാദ് ഹൈക്കോടതിയെ വരെ സമീപിച്ചായിരുന്നു വിവാഹ ഘോഷയാത്രക്കുളള അനുമതി നേടിയെടുത്തത്. ഘോഷയാത്രയ്ക്ക് അനുമതി ലഭിച്ചതോടെ സഞ്ജയ്ക്ക് സുരക്ഷയൊരുക്കാന്‍ വലിയ പൊലീസ് സന്നാഹമാണ് എത്തിയത്.

10 പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 22 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 35 ഹെഡ്‌കോണ്‍സ്റ്റബിള്‍മാര്‍, 100 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘമായിരുന്നു വിവാഹ ഘോഷയാത്രക്ക് സുരക്ഷയൊരുക്കിയത്.

© 2024 Live Kerala News. All Rights Reserved.