നവജാത ശിശുക്കള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച സംഭവം; ഡോ.കഫീല്‍ഖാന് ജാമ്യം
ന്യൂഡല്‍ഹി: ഖൊരക്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 63 നവജാത ശിശുക്കള്‍ ഒാക്സിജന്‍ ലഭിക്കാതെ മരിച്ച സംഭവവുമായ ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.കഫീല്‍ഖാന് ജാമ്യം. അലഹബാദ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ എട്ട് മാസമായി കഫീല്‍ ഖാന്‍ ജയിലില്‍ കഴിയുകയാണ്.
യുപിയിലെ ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണം സംഭവിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഡോക്ടറെ യോഗി സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ ജയിലില്‍ അടച്ചെന്നായിരുന്നു ആരോപണം.
കഫീല്‍ ഖാന് ജാമ്യം തേടി കേരളത്തിലെയടക്കം ജനകീയാരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഫീല്‍ ഖാനെതിരെ രംഗത്തെത്തിയിരുന്നു.
അന്നത്തെ ദുരന്ത സംഭവത്തിന് പിന്നാലെ കഫീൽഖാനെ യോഗി ആദിത്യനാഥിന്റെ സർക്കാർ സസ്പെന്റ് ചെയ്തു. തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു