മലിനീകരണം തടയാന്‍ നടപടിയെടുത്തില്ല; കെജ്‌രിവാളിന് 50,000 പിഴയിട്ട് സുപ്രീംകോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി 50,000 രൂപ പിഴയിട്ടു. ഡല്‍ഹിയിലെ വഴിയോര കയ്യേറ്റങ്ങളും,അന്തരീക്ഷ മലിനീകരണവും തടയുവാനായി സമഗ്രപദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാതിരുന്നതിനാലാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ വായുമലിനീകരണം പൊതുജനത്തിന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലും നടപടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും മൗനം തുടരുകയാണെന്ന് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍, ദീപക് ഗുപ്ത, എന്നിവര്‍ കുറ്റപ്പെടുത്തി. വായുമലിനീകരണം മാത്രമല്ല, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കയ്യേറി കച്ചവടങ്ങള്‍ ആരംഭിക്കുകയുമാണ്. ഇത് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്യുന്നുവെന്ന് കോടതി ചോദിച്ചു.

നഗരത്തിലെ അനധികൃതമായി തുടങ്ങിയ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു വിമര്‍ശനം. ഡല്‍ഹി മാസ്റ്റര്‍ പ്ലാന്‍ 2021 ന്റെ ഭാഗമായാണ് സര്‍ക്കാര്‍ അനധികൃത വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.

© 2024 Live Kerala News. All Rights Reserved.