കാലിത്തീറ്റ അഴിമതി കേസില്‍ സിബിഐ കോടതി വിധി ഇന്ന്

ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ജഗന്നാഥ് മിശ്ര എന്നിവര്‍ക്കെതിരെയുള്ള കാലിത്തീറ്റ അഴിമതിക്കേസില്‍ സിബിഐ പ്രത്യേക കോടതി ഇന്നു വിധി പറയും. വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്നു കോടികള്‍ പിന്‍വലിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണ് ഇത്. വിധി കേള്‍ക്കാന്‍ കേസിലെ മുഴുവന്‍ പ്രതികളും ഹാജരാകണമന്നാണ് കോടതി നിര്‍ദേശം. 34 പ്രതികളായിരുന്നു കേസില്‍ ആകെ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ വിചാരണവേളയില്‍ മരിച്ചു. സ്‌പെഷല്‍ കോടതി ജഡ്ജി ശിവ്പാല്‍ സിങ് ഡിസംബര്‍ 13 നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.

2013 സെപ്റ്റംബര്‍ 30ന് ആദ്യ കേസില്‍ ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തു. രണ്ടു മാസം ജയിലില്‍ കിടന്ന ലാലു സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.

© 2024 Live Kerala News. All Rights Reserved.