ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ എറിഞ്ഞൊതുക്കി. തകർപ്പൻ ജയവുമായി ടീം ഇന്ത്യ. കട്ടക്ക് ടി-20 മത്സരത്തിൽ ഇന്ത്യക്ക് 93 റൺസ് ജയം. 87ന് ശ്രീലങ്ക പുറത്ത്. ഇന്ത്യയ്ക്ക് 93 റൺസിന്റെ ജയം. റൺ അടിസ്ഥാനത്തിൽ ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. യശ്വേന്ദ്ര ചാഹലിന്റെ മാരക ബൗളിംഗിൽ ശോഭ മങ്ങിയ ശ്രീലങ്ക 93 റൺസിന്റെ വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്.
ഇന്ത്യ ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 16 ഓവറിൽ 87 റൺസിനു പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ചാഹലും മൂന്നു വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യയുമാണ് ലങ്കയെ തകർത്തത്. ലങ്കൻ നിരയിൽ നാലു പേർ മാത്രമാണ് രണ്ടക്കം കടന്നത്. തരംഗയും (23) കുശാൽ പെരേരയും (19) മാത്രമാണ് കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയത്.
ആദ്യം ടോസ് നേടിയ ലങ്കൻ നായകൻ തിസാര പെരേര ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സ്കോർ ബോർഡിൽ 38 റണ്‍സുള്ളപ്പോൾ ഇന്ത്യക്കു നായകൻ രോഹിത് ശർമ(17)യെ നഷ്ടപ്പെട്ടു. തുടർന്ന് രാഹുലിനൊപ്പം ചേർന്ന യുവതാരം ശ്രേയസ് അയ്യർ(24) ഇന്ത്യൻ സ്കോർ നൂറുകടത്തി.
എന്നാൽ 11 റണ്‍സിന്റെ ഇടവേളയിൽ ശ്രേയസും രാഹുലും മടങ്ങിയതോടെ ഇന്ത്യ 112/3 എന്ന നിലയിലായി. തുടർന്നെത്തിയ വെറ്ററൻ താരം എം.എസ്.ധോണിയും മനീഷ് പാണ്ഡെയും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ധോണി 22 പന്തിൽനിന്നു 39 റണ്‍സ് നേടിയപ്പോൾ 18 പന്തിൽനിന്നു 32 റണ്‍സായിരുന്നു പാണ്ഡെയുടെ സംഭാവന. ഇരുവരും ചേർന്ന് പിരിയാത്ത നാലാം വിക്കറ്റിൽ 68 റണ്‍സ് കൂട്ടിച്ചേർത്തു.