ഓഖി ദുരന്തം; 3555 മെട്രിക് ടണ്‍ കേന്ദ്ര അരി; കേന്ദ്ര സഹായം കേരളത്തിന് അധിക ബാധ്യത

ഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അരി അനുവദിച്ചു. കേരളം നേരത്തെ അനുവദിച്ച സൗജന്യ റേഷന്‍ വിഹിതത്തിന് പുറമെയാണ് കേന്ദ്രം അരി നല്‍കുന്നത്. എന്നാല്‍ കേരളത്തെ സഹായിക്കാനായി കേന്ദ്രം നല്‍കുന്ന അരി യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന് അധിക ബാധ്യത യായിരിക്കുകയാണ്.

ഒരു കിലോയ്ക്ക് 22 രൂപ എന്ന നിരക്കിലാണ് കേന്ദ്രം അരി നല്‍കിയിരിക്കുന്നത്. കേരളത്തിലേക്ക് എത്തിക്കുന്ന യാത്രാ ചെലവ് കൂടി കണക്കാക്കുമ്പോള്‍ ഇത് കിലോയ്ക്ക് 25 രൂപ നിരക്കാകും.

രണ്ടു രൂപ, മൂന്നു രൂപ, എട്ടു രൂപാ നിരക്കില്‍ കേരളത്തിലെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അരിയാണ് ഓഖി ദുരിത ബാധിതര്‍ക്കായി സംസ്ഥാനം വിതരണം ചെയ്തത്. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന അരി കൊണ്ട് റേഷന്‍ വിഹിതത്തില്‍നിന്ന് എടുത്ത അരിയുടെ കുറവ് പരിഹരിക്കാമെങ്കിലും കിലോയ്ക്ക് 25 രൂപ എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. 3555 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ച് മടങ്ങിയ ശേഷം പ്രഖ്യാപിച്ച 300 കോടിയുടെ സഹായധനത്തിനൊപ്പമാണ് അരിവിഹിതം പ്രഖ്യാപിച്ചത്. 77 ശതമാനം ആളുകള്‍ക്കും സര്‍ക്കാര്‍ അരിവിതരണം നടത്തി കഴിഞ്ഞു എന്നതിനാല്‍ കേന്ദ്രത്തില്‍നിന്ന് കിട്ടുന്ന അരി ഗോഡൗണില്‍ സൂക്ഷിക്കാനെ സാധിക്കു.

© 2024 Live Kerala News. All Rights Reserved.