പാകിസ്ഥാനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി വിവരങ്ങല്‍ ചോര്‍ത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിവരം ചോര്‍ന്നതിനെ തുടര്‍ന്ന ഉദ്യോഗസ്ഥരെ ഇന്ത്യ മടക്കി വിളിച്ചു. ചാരസംഘടനകള്‍ സ്ത്രീകളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നത് സാധാരണമാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നത് അപൂര്‍വ്വമാണ്.
ഔദ്യോഗിക രേഖകള്‍ വിവര്‍ത്തനം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് കെണിയില്‍ പെടുത്താന്‍ ശ്രമിച്ചത്. പാക്കിസ്ഥാനിലെ പ്രാദേശിക ഹോട്ടലുകളില്‍ സ്ത്രീകളെ നിയമിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കെണിയില്‍ പെടുത്താന്‍ മുമ്പും ശ്രമം നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന വീഡിയോ തയ്യാറാക്കി ഭീഷണിപ്പെടുത്തി വിവരങ്ങള്‍ ചോര്‍ത്താനാണ് ഇത്തരത്തില്‍ ശ്രമം നടത്തുന്നത്.
വിവരം ചോര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഇന്ത്യയിലെ അധികാരികളെ വിളിച്ചറിയിച്ചതോടെയാണ് ഐഎസ്‌ഐ നീക്കം പാളിയത്. തിരിച്ചുവിളിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥര്‍ക്കും പാളിച്ച പറ്റിയതായി കണ്ടെത്തിയിട്ടില്ല. ഇവര്‍ അന്വേഷണവുമായി സഹകരിച്ചു വരികയാണ്. അന്വേക്ഷണം നടക്കുന്നതിനാല്‍ ഇവരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല.
ഇത്തരത്തില്‍ മറ്റേതെങ്കിലും ഉദ്യോഗസ്ഥരെ കെണിയില്‍ വീഴ്ത്താല്‍ ശ്രമം നടക്കുന്നുണ്ടോയെന്ന് അന്വേക്ഷിക്കുന്നുണ്ട്. ഐഎസ്‌ഐയ്ക്ക് അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ വികസന പരിപാടികളെ കുറിച്ചുളള വിവരം കൈമാറിയ മാധുരി ഗുപ്ത എന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥയെ 2010ല്‍ അറസ്റ്റ് ചെയ്തിരുന്നു. യുവാവായ ഒരു ചാരനെ ഉപയോഗിച്ച് ഐഎസ്‌ഐ അന്ന് പദ്ധതി തയ്യാറാക്കിയത്.
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രേഖകളാണ് ചോര്‍ത്തിയത്. ചാര പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്ത ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവ് ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. രാജ്യാന്തര നീതിന്യായ കോടതി പോലും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസം.