ഇന്ത്യയുടെ ആവശ്യം തള്ളി ഇന്റര്‍പോള്‍; സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കില്ല

വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതെരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അപക്ഷ ഇന്റര്‍പോള്‍ തള്ളി. എന്‍ഐഎ അപേക്ഷ നല്‍കിയ സമയത്ത് സാക്കിര്‍ നായിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ആവശ്യം ഇന്റര്‍പോള്‍ തള്ളിയത്. ഇന്റര്‍പോളിന്റെ എല്ലാ ഓഫീസുകളിലുമുള്ള സാക്കിറിനെക്കുറിച്ചുള്ള രേഖകള്‍ നീക്കംചെയ്യാനും ഉത്തരവായിട്ടുണ്ട്.

ഇന്റര്‍പോളിന് പുതിയ ഒരപേക്ഷ തിങ്കളാഴ്ച്ച നല്‍കുമെന്ന എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ പ്രത്യേക കോടതി മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കുമെന്നും എന്‍ഐഎ അറിയിച്ചു. ഇപ്പോള്‍ വിദേശത്തുള്ള സാക്കിറിനെ ഇന്ത്യയിലെത്തിക്കാന്‍ വേണ്ടിയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.

നായിക്കിനെയും അദ്ദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെയും കഴിഞ്ഞ നവംബറില്‍ നിയമവിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു. സാക്കീര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് റദ്ദാക്കുകയും നായിക്കിനെതിരെ എന്‍ഐഎ പ്രത്യേക കോടതി ജാമ്യമില്ല വാറണ്ട് പുറത്തിറക്കുകയും ചെയ്തിരുന്നു.

സാക്കിര്‍ നായിക് ഇപ്പോള്‍ സൗദിയില്‍ ഉണ്ടെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം വിദേശത്തുതന്നെ തങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അന്വേഷണം പ്രഖ്യാപിച്ച സമയത്ത് വിദേശ സന്ദര്‍ശനത്തിലായിരുന്ന സാക്കിര്‍ നായിക് പിന്നീട് ഇന്ത്യയിലേക്ക് വന്നിട്ടില്ല

© 2024 Live Kerala News. All Rights Reserved.