ഗുജറാത്തിൽ കോണ്‍ഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിക്ക് ഗുജറാത്തിലെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു, അവിടെ അവരുടെ മേൽകൈ നഷ്ടപ്പെട്ടു. ഡിസംബർ ഒൻപതിന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ തുടർച്ചയായ ബിജെപി ഭരണത്തിൽ കുറച്ചു പേർക്ക് മാത്രമാണ് നേട്ടങ്ങളുണ്ടായത്. അത്തരം ഭരണമാണ് ബിജെപി നടത്തുന്നതെന്നും വികസനം ഒരു വിഭാഗത്തിന് മാത്രമായി ബിജെപി മാറ്റിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കും ബിജെപിക്കും അധികാരം കിട്ടിയപ്പോൾ വേറെ സ്വരമാണ്.
അവരിപ്പോൾ അഴിമതിയെക്കുറിച്ച് സംസാരിക്കാൻ പോലും താത്പര്യപ്പെടുന്നില്ല. മുൻപ് അഴിമതി എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. എന്നാൽ റാഫേൽ വിമാന ഇടപാടിനെക്കുറിച്ച് അമിത് ഷായും മകൻ ജയ് ഷായുടെ അഴിമതിയെക്കുറിച്ചോ അദ്ദേഹത്തിന് മിണ്ടാട്ടമില്ല. സ്വന്തക്കാർ കുരുക്കിലായപ്പോൾ ഇപ്പോൾ മോഡിക്ക് മൗനമാണെന്നും രാഹുൽ ആരോപിച്ചു.