എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്കു കത്തുനൽകി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.
ഇതിൽ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാസർഗോഡ് സ്വദേശിനി രമ്യ ഉൾപ്പെടെ, എൻഡോസൾഫാൻ ഇരകളായ കുട്ടികളുടെ നാല് അമ്മമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് ലഭ്യമാക്കേണ്ട നഷ്ടപരിഹാരം എത്രയും വേഗം വിതരണം ചെയ്യണമെന്ന് വിഎസ് മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെടുന്നു.
ആറായിരത്തോളം ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകേണ്ടിയിരുന്നിടത്ത് മൂവായിത്തോളം പേർക്കാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയത്. അതിൽത്തന്നെ ഭൂരിഭാഗവും കോടതിവിധിക്ക് മുന്പുതന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം നൽകിയതാണ്. എൻഡോസൾഫാൻ ഇരകൾക്ക് മൂന്ന് മാസത്തിനകം നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് ഡിവൈഎഫ്ഐ സമർപ്പിച്ച ഹർജിയിൽ ജനുവരി പത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.