ഐഎഎസ് കോപ്പിയടി; സഫീര്‍ കരിമിനെ സഹായിച്ച സുഹൃത്തുക്കളും അറസ്റ്റില്‍

ഐഎഎസ് മെയിന്‍ പരീക്ഷയിലെ കോപ്പിയടിയുമായി ബന്ധപ്പെട്ട് കേരളത്തിലും അറസ്റ്റ് നടന്നു. വിദഗ്ധ കോപ്പിയടിക്കു ഐപിഎസ് ഉദ്യോഗസ്ഥനായ സഫീര്‍ കരീമിനെ സഹായിച്ച ജംഷാദ്, മുഹമ്മദ് ഷരീബ് ഖാന്‍ എന്നിവരെയാണു തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. കോപ്പിയടിക്ക് സാങ്കേതിക സഹായം നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഐഎഎസ് പരിശീലന കേന്ദ്രം നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയും മാനേജരുമാണ് ഇവര്‍. സ്ഥാപനത്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പൊലീസ് പിടിച്ചെടുത്തു.
വെള്ളിയാഴ്ച രാത്രിയാണ് അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ പരിശോധന നടത്തിയ സംഘം ശനിയാഴ്ച പുലര്‍ച്ചെയാണ് ജംഷാദ്, മുഹമ്മദ് ഷരീബ് ഖാന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചെന്നൈയിലേക്കു കൊണ്ടുപോയ ഇവരെ വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഹൈടെക് കോപ്പിയടിക്കു സഫീര്‍ കരീമിനെ സഹായിച്ചതിന് ഭാര്യ ജോയ്‌സി, സഫീറിന്റെ സുഹൃത്ത് ഡോ. പി. രാംബാബു എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നര വയസ്സുള്ള മകളെയും കൂട്ടിയാണ് ജോയ്‌സ് ജയിലിലേക്കു പോയത്. പിന്നീട് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോയ്‌സിക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.