ആധാർ കേസിൽ മമതയ്ക്ക് കനത്ത തിരിച്ചടി; മുഖ്യമന്ത്രി നിയമത്തിന് അതീതയല്ല എന്ന് സുപ്രീംകോടതി

ആധാർ കേസിൽ കേന്ദ്ര സർക്കാരിനെതിരേ സുപ്രീംകോടതിയെ സമീപിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി. മമതയ്ക്കെതിരേ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. മൊബൈൽ ഫോണ്‍ സിം കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര ഉത്തരവ് ചോദ്യം ചെയ്താണ് ബംഗാൾ സർക്കാർ കോടതിയെ സമീപിച്ചത്.
ഈ ഹർജിക്കെതിരേയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. മൊബൈൽ സിം കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം പാർലമെന്‍റ് പാസാക്കിയതാണ്. പാർലമെന്‍റ് പാസാക്കിയ ഒരു നിയമം പാലിക്കില്ലെന്ന് ഒരു സംസ്ഥാനത്തിന് എങ്ങനെ പറയാൻ കഴിയുമെന്നും അത് തെറ്റായ കീഴ് വഴക്കമല്ലേ എന്നും കോടതി ചോദിച്ചു.

മുഖ്യമന്ത്രി മമത ബാനർജി നിയമത്തിന് അതീതയല്ലേ എന്നും കോടതി ചോദിച്ചു. ആധാർ കേസിൽ എതിർപ്പുണ്ടെങ്കിൽ മമതയ്ക്ക് വ്യക്തിപരമായി കോടതിയെ സമീപിക്കാവുന്നതാണെന്നും സംസ്ഥാന സർക്കാരിന്‍റെ പേരിലുള്ള ഹർജി അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
മൊബൈൽ സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവ് പാലിക്കില്ലെന്നും തന്റെ സിം വേണമെങ്കിൽ റദ്ദാക്കിക്കൊള്ളൂ എന്നുമാണ് മമത പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെയാണ് ആധാർ നിബന്ധന ചോദ്യം ചെയ്ത് ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതിയുടെ വിമർശനങ്ങൾ മമതയ്ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.

© 2024 Live Kerala News. All Rights Reserved.