ഗുജറാത്തില്‍ ഹാര്‍ദ്ദികിനെ കൈവിടാതെ കോണ്‍ഗ്രസ്: പടിതര്‍ക്ക് സംവരണം ഉറപ്പ് നല്‍കി

പടിതര്‍ സമുദായത്തിന്റെ സംവരണത്തില്‍ നിലപാടെടുത്ത് കോണ്‍ഗ്രസ്. സംവരണവിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന പടിതര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. പടിതര്‍ സമുദായത്തിന് ഇബിസി സംവരണം നല്‍കുമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭാരത് സിന്‍ഹ് സോളങ്കി അറിയിച്ചു. ഇബിസി സംവരണം വരുന്നതോടെ പട്ടേല്‍ വിഭാഗത്തിന് 20 ശതമാനം ക്വാട്ട അനുവദിക്കുമെന്നാണ് ഭാരത് സിന്‍ഹ് സോളങ്കി വ്യക്തമാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സോളങ്കി സംവരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഒബിസി സംവരണ ആവശ്യം സംബന്ധിച്ച കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചിട്ടില്ല.
തീരുമാനത്തോടെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേത്. ഹാര്‍ദ്ദികിനെ വിശാല സഖ്യത്തിള്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കിലും സംവരണവുമായി ബന്ധപ്പെട്ട നിലപാട് ഇതുവരെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിശാല സഖ്യത്തിനായി കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴായിന്നു ഹാര്‍ദ്ദികിന്റെ മുന്നറിയിപ്പ്. നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ അമിത് ഷായുടെ റാലിക്കുണ്ടായ വിധി തന്നെയാകും രാഹുലിനുമെന്നായിരുന്നു ഹാര്‍ദ്ദിക് മുന്നറിയിപ്പ് നല്‍കിയിരുന്നത്. സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ സമുദായക്കാര്‍ക്ക് 50 ശതമാനത്തിലധികം പ്രത്യേക സംവരണം വേണമെന്ന ആവശ്യത്തില്‍ നവംബര്‍ മൂന്നിനകം തീരുമാനം അറിയിക്കണമെന്നായിരുന്നു ഹാര്‍ദ്ദിക് പട്ടേല്‍ ആവശ്യപ്പെട്ടത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് പടിതര്‍ വിഭാഗത്തിന് ഒബിസി സംവരണം നല്‍കുമെന്ന് ഹര്‍ദ്ദിക് പട്ടേലിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമീപകാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന ദളിത് നേതാവ് അല്‍പേഷ് താക്കൂര്‍ പട്ടേല്‍ വിഭാഗത്തിന് ഒബിസി സംവരണം നല്‍കുന്നതിന് എതിരായിരുന്നു. രണ്ട് അഭിപ്രായങ്ങളേയും തൃപ്തിപെടുത്തുന്ന തീരുമാനമാണ് കോണ്‍ഗ്രസിന്റേത് എന്നാണ് സൂചന.
ബിജെപിയോട് ഇടഞ്ഞിരിക്കുന്ന ഹാര്‍ദ്ദികിനെ ഏതുവിധേനെയും തങ്ങളോട് അടുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഹാര്‍ദ്ദികിനെതിരെ ചുമത്തിയിരുന്ന രാജ്യദ്രോഹ കുറ്റം പിന്‍വലിച്ച് തങ്ങളുടെ പാളയത്തിലേക്കെത്തിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നെങ്കിലും ഹാര്‍ദ്ദിക് വഴങ്ങിയിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.