നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം: വിധി പറയല്‍ തിങ്കളാഴ്ചത്തേക്കു മാറ്റി

നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച വിധി പറയും. കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം പൂര്‍ത്തിയായത്. റിമാന്‍ഡ് ഈ മാസം 28 വരെ നീട്ടി. 60 ദിവസം പൂര്‍ത്തിയായതിനാല്‍ തനിക്കു ജാമ്യം കിട്ടാനുള്ള അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം.
നടിയുടെ നഗ്‌ന ചിത്രം പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയതാണ് തനിക്കെതിരേയുള്ള കുറ്റം. ഇതില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ബലാത്സംഗ കേസ് തന്റെ പേരില്‍ നിലനില്‍ക്കില്ല. അതിനാല്‍ 90 ദിവസം റിമാന്‍ഡില്‍ കഴിയണമെന്നത് തനിക്ക് ബാധകമാകില്ല. 60 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ ഇനി ജാമ്യം അനുവദിക്കണമെന്നാണ് ദിലീപ് കോടതിയില്‍ നല്‍കിയിരിക്കുന്ന ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നത്.
കേസിന്റെ ഗൗരവം വിലയിരുത്തി വിലയിരുത്തി ഇതിന് മുന്‍പ് ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അതേസമയം, ദിലീപിനു അനുകൂലമായി പലകോണുകളില്‍ നിന്നും സഹതാപ തരംഗം സൃഷ്ടിക്കപ്പെടുകയും സിനിമാ മേഖലയിലെ പ്രമുഖര്‍ ദിലിപീനൊപ്പമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ദിലീപിനു ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

© 2024 Live Kerala News. All Rights Reserved.