ഗൗരി ലങ്കേഷിന്റെ കൊലപാതകം; ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയില്‍; രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു

ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് പിടിയിലായത്. പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളെ കണ്ടെത്തിയതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല.
ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ നേരത്തെ വിപുലീകരിച്ചിരുന്നു. രണ്ട് ഇന്‍സ്പെക്ടര്‍മാരടക്കം 44 പേരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ അന്വേഷണ സംഘത്തിലെ അംഗങ്ങളുടെ എണ്ണം 65ആയി. നേരത്തെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് വിശ്വ ഹിന്ദു പരീഷത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷസംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. സംഘപരിവാര്‍ ഭീഷണിയുള്ള സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ സര്‍ധിപ്പിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം ജനങ്ങളുടെ സഹായം തേടിയിരുന്നു. കര്‍ണാടക ആഭ്യന്തര മന്ത്രാലയം കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന കിട്ടാത്ത സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഐജി ബികെ സിങിന്റെ നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്ന് വിവരശേഖരണത്തിന് മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും പൊലീസ് പ്രസിദ്ധീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.