വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചു; നാദിര്‍ഷ ആശുപത്രിയില്‍; നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് നടന്നേക്കുമെന്ന് അഭ്യൂഹം

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യംചെയ്യും. കൃത്യത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പിന്നീട് നടന്ന തുടര്‍സംഭവങ്ങളെക്കുറിച്ച് നാദിര്‍ഷയ്ക്ക് അറിവുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. നേരത്തേ ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് നടന്ന ചോദ്യം ചെയ്യലില്‍ നാദിര്‍ഷ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ പലതും കളവാണെന്നും പൊലീസ് കരുതുന്നു. എന്നാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നിലവില്‍ നാദിര്‍ഷ.
കേസന്വേഷണം അവസാനഘട്ടത്തിലായ സാഹചര്യത്തില്‍ നാദിര്‍ഷയെ ഇന്നലെ ചോദ്യംചെയ്യാനായിരുന്നു പൊലീസ് തീരുമാനം. ഇതിനായി അന്വേഷണോദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉച്ചയോടെ നാദിര്‍ഷ ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. നെഞ്ചുവേദനയെന്നാണ് കാരണം പറഞ്ഞിരിക്കുന്നത്. നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം രേഖപ്പെടുത്തുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. വീണ്ടും ചോദ്യം ചെയ്യുമെന്ന സാഹചര്യത്തില്‍ നാദിര്‍ഷ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനില്‍നിന്ന് നിയമോപദേശം തേടിയിട്ടുമുണ്ട്. കേസന്വേഷണത്തോട് സഹകരിക്കുന്നതാണ് അഭികാമ്യമെന്നാണ് ലഭിച്ച ഉപദേശം.

അതേസമയം നാദിര്‍ഷയെ ഉടനടി കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കാനോ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനോ ആവശ്യമായ തെളിവുകള്‍ പൊലീസിന് ലഭ്യമായിട്ടില്ലെന്നും അറിയുന്നു. എ്ന്തായാലും ആശുപത്രി വിടുന്ന മുറയ്ക്ക് ചോദ്യംചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.

© 2024 Live Kerala News. All Rights Reserved.