‘ആപത്ത് വരുമ്പോഴാണ് കൂടെ നിന്ന് സ്‌നേഹം പ്രകടിപ്പിക്കേണ്ടത്’; ദിലീപിനെ കാണാന്‍ നിര്‍ദേശിച്ചത് അച്ഛന്‍ ബാലകൃഷ്ണ പിളളയെന്ന് ഗണേഷ് കുമാര്‍

ഒരു ആപത്തില്‍ പെടുമ്പോള്‍ കൈയ്യൊഴിയാന്‍ പാടില്ലെന്നത് കൊണ്ടു മാത്രമാണ് താന്‍ ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയതെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. മനുഷ്യന്റെ സ്‌നേഹമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നു. ആപത്ത് വരുമ്പോഴാണ് ആ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ധനമുളളപ്പോഴും അധികാരമുളളപ്പോഴും സ്‌നേഹിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ കാണും. അതുകൊണ്ടാണ് താന്‍ ജയിലില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജയിലിനുളളില്‍ ദിലീപുമായി അരമണിക്കൂറിലേറെ നീണ്ട സംഭാഷണത്തിനൊടുവിലാണ് ഗണേഷ് പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിച്ചതും.
ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിന്‍റെ പൂര്‍ണരൂപം
ഒരു ആപത്തില്‍ പെടുമ്പോള്‍ കൈയ്യൊഴിയാന്‍ പാടില്ലെന്നത് കൊണ്ടു മാത്രമാണ് താന്‍ ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയതെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. മനുഷ്യന്റെ സ്‌നേഹമാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്നു. ആപത്ത് വരുമ്പോഴാണ് ആ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ധനമുളളപ്പോഴും അധികാരമുളളപ്പോഴും സ്‌നേഹിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ കാണും. അതുകൊണ്ടാണ് താന്‍ ജയിലില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പാര്‍ട്ടിയുടെ ചെയര്‍മാനും അച്ഛനുമായ ബാലകൃഷ്ണപിളളയോട് അനുവാദം വാങ്ങി, അദ്ദേഹം നിര്‍ദേശിച്ചു. തീര്‍ച്ചയായും ഒരു സഹപ്രവര്‍ത്തകന്‍, ഒരു സുഹൃത്ത്, സഹോദരനെപ്പോലെ കാണുന്നയാള്‍ ഇത്തരത്തിലൊരു അവസ്ഥയിലുളളപ്പോള്‍ നീ പോയി കാണണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അത് ശരിയാണെന്ന് എനിക്ക് തോന്നി. അദ്ദേഹം എന്റെ തീരുമാനം ശരിയാണെന്ന് പറഞ്ഞു. അതുകൊണ്ടാണ് താന്‍ വന്നത്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ച ആയിരുന്നു. ഇതിന് മുന്‍പ് ദിലീപിന്റെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയുമൊക്കെ വീട്ടില്‍ പോയി കണ്ടിരുന്നു. ഒരു വാര്‍ത്തയാക്കുന്നില്ലെന്നേയുളളൂ. തിരിച്ച് പോകുന്ന വഴി ദിലീപിന്റെ അമ്മയെ കണ്ടിട്ടേ പോകുകയുളളൂ.സ്‌നേഹ ബന്ധങ്ങളെ തകര്‍ക്കാന്‍ ഒരു വാര്‍ത്തകള്‍ക്കും കഴിയില്ല.

ഒരു വിവാദങ്ങള്‍ക്കും കഴിയില്ല. മനുഷ്യന് ഒരിക്കലെ സ്‌നേഹിക്കാന്‍ കഴിയു. ആ സ്‌നേഹം മറന്നു പോകുന്ന സിനിമയിലെ ചില ആളുകളെ കാണുമ്പോള്‍ എനിക്ക് ദുഃഖമുണ്ട്. സിനിമയില്‍ ഉളളവരോട് എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. ദയവ് ചെയ്ത് അയാളുടെ ഉപകാരം പറ്റിയവര്‍, സിനിമയില്‍ നിന്ന് ഉപകാരം പറ്റിയവര്‍, സൗഹൃദം സ്ഥാപിച്ച് നടക്കുന്നവര്‍, അയാളോടൊപ്പം തോളില്‍ കൈയിട്ട് കിടന്നവര്‍ അവര്‍ ദയവ് ചെയ്ത് ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം. പൊലീസുകാര്‍ കളളക്കേസ് എടുക്കുമെന്ന് പേടിച്ചോ, ഫോണ്‍ ചോര്‍ത്തുമെന്ന് പേടിച്ചോ, അല്ലെങ്കില്‍ മാധ്യമങ്ങളിലൂടെ സന്ധ്യയ്ക്ക് ചര്‍ച്ചയ്ക്ക് വരുന്ന ദിലീപിനോട് അസൂയ ഉളള ആളുകള്‍ അധിക്ഷേപിക്കുമെന്ന് പേടിച്ച് അയാളെ കാണാതിരിക്കേണ്ട. ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം. അയാളെ കാണണം.
കോടതി അയാളെ കുറ്റക്കാരനെന്ന് പ്രഖ്യാപിക്കുമ്പോള്‍ മാത്രമെ നമുക്ക് അയാളെ കുറ്റക്കാരനായി കാണാന്‍ കഴിയുകയുളളൂ. കോടതി കുറ്റക്കാരനെന്ന് കാണാത്ത ഒരാളെയും അത്തരത്തില്‍ കാണാനുളള അവകാശം എനിക്കോ, നമ്മള്‍ക്കോ ആര്‍ക്കും തന്നെയില്ല. കോടതി അത്തരത്തില്‍ തെളിവുകള്‍ പരിശോധിച്ച് തീരുമാനം എടുക്കുംവരെ അയാള്‍ കുറ്റക്കാരനല്ല. അത് നമ്മള്‍ മനസിലാക്കണം. ഒരാളെ കുറ്റം ചാര്‍ത്താം. കുറ്റക്കാരനെന്ന് ബഹുമാനപ്പെട്ട കോടതി പറയാതെ ഞാന്‍ വിശ്വസിക്കില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി അന്തിമ തീരുമാനം പറയുമ്പോള്‍ നമുക്ക് വിശ്വസിക്കാം.
ഒരു സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടേണ്ടത് ഞാനല്ല. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മുഖ്യമന്ത്രി ഒരു തീരുമാനം എടുക്കണം. അദ്ദേഹം യുക്തമായ തീരുമാനം എടുക്കുന്ന വ്യക്തിയാണ്. കാരണം പൊലീസുകാര്‍ ചമയ്ക്കുന്ന കഥകള്‍, അതിന്റെ തിക്തഫലം അടുത്തനാള്‍ വരെ അനുഭവിച്ച് കൊണ്ടിരുന്ന വ്യക്തിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രിമാരും, നമ്പി നാരായണനും, മറിയം റഷീദയും ഫൗസിയയും വരെ പൊലീസ് തയ്യാറാക്കിയ കേസ് ഡയറികളുടെ ദുരിതം അനുഭവിക്കേണ്ടി വന്നവരാണ്. ഇത് കേരളത്തിലെ ജനത മറക്കരുത്. യു ട്യൂബിലും ഫെയ്‌സ്ബുക്കിലും മോശമായി പ്രതികരിക്കുന്നവരുടെ കൂടെ നില്‍ക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്.
നമ്മള്‍ സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‍ക്കണം. എല്ലാവര്‍ക്കും നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. കേരളം ഭരിക്കുന്നത് എല്ലാവര്‍ക്കും നീതി കൊടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ്. തീര്‍ച്ചയായിട്ടും തെറ്റായ നിലയില്‍ അന്വേഷണം പോകുന്നുണ്ടെങ്കില്‍ അത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തടയുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. അത് ഒരു വ്യക്തിയെന്ന നിലയിലും ഒരു ഭരണ കര്‍ത്താവെന്ന നിലയിലും വിശ്വാസമുണ്ട്. അത് മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നും പറയും.
ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റക്കാരനല്ലെന്ന് ഞാനും എന്റെ പിതാവും തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു കാര്യം തുറന്ന് പറയാം. 2001ലെ വീഡിയോ പകര്‍പ്പുകളുണ്ടെങ്കില്‍ എടുത്ത് കാണാം. 2001ല്‍ കേരളത്തിന്റെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരിക്കുന്ന കാലത്ത് ഗണേഷ് കുമാര്‍ പറഞ്ഞൊരു കാര്യമുണ്ട്. അനാവശ്യമായി നീതി നിഷേധിച്ചുകൊണ്ട് ജയിലില്‍ അടച്ചിരിക്കുന്ന മദനിക്ക് നീതി ലഭിക്കണമെന്ന് കേരളത്തില്‍ ആദ്യമായി ആവശ്യപ്പെട്ടത് കെ.ബി ഗണേഷ്‌കുമാറാണെന്ന കാര്യം നിങ്ങള്‍ക്ക് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. അതിനുശേഷമാണ് ബഹുമാനപ്പെട്ട എല്ലാവരും ആദരിക്കുന്ന നമ്മുടെ ജസ്റ്റിസ്. വി.ആര്‍ കൃഷ്ണയ്യര്‍ സാര്‍ അദ്ദേഹമടക്കമുളള വലിയ മഹാന്മാരായ മനുഷ്യര്‍ മദനിക്ക് പിന്തുണയുമായി വന്നത്.
അന്ന് എറണാകുളത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞൊരു വാക്കുണ്ട് മദനിക്ക് നീതി നിഷേധിക്കരുത്, വിചാരണ കൂടാതെ ജയിലില്‍ അടക്കാന്‍ പാടില്ല. ഇവിടെ സ്ത്രീകളെ നേരിട്ട് മാനഭംഗം ചെയ്ത വലിയ പണച്ചാക്കുകള്‍ തിരുവനന്തപുരത്ത് നിന്നും രണ്ടാഴ്ചയ്ക്കുളളില്‍ ജാമ്യം വാങ്ങിച്ച് പോയി. എംഎല്‍എയ്ക്ക് ജാമ്യം. പാവപ്പെട്ട ഒരു കലാകാരനോട് നീതി നിഷേധിച്ച് ഉളളില്‍ തളളിയിരിക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യാതൊരു യോജിപ്പുമില്ല. അതുപോലെ കുറ്റം പറഞ്ഞുകൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സിനിമാരംഗത്ത് നിന്നുളള ആളുകള്‍ അദ്ദേഹത്തിനോട് അസൂയയുളളവര്‍ മാത്രമാണ്. അദ്ദേഹവുമായി കേസിന്റെ കാര്യമൊന്നും സംസാരിച്ചില്ല. എംഎല്‍എ വന്നുവെന്ന് കരുതേണ്ട. ഒരു മനുഷ്യന്‍ വന്നുവെന്ന് കരുതിയാല്‍ മതി. ഇവിടെ ആയതുകൊണ്ട് ഇവിടെ വന്നു. ദിലീപിന്റെ വീട്ടിലായിരുന്നെങ്കില്‍ അവിടെ പോയി കണ്ടേനെ.
എന്റെ നിലപാട് എന്നും കറക്റ്റാണ്. ആ പെണ്‍കുട്ടിക്ക് അടക്കം എല്ലാവര്‍ക്കും നീതി കിട്ടണമെന്നെ ഞാന്‍ പറയു. സര്‍ക്കാരിന്റെ നിലപാട് എന്താണ്, എന്റെ നിലപാട് എന്താണ്, എല്ലാവര്‍ക്കും തുല്യ നീതിയാണ്. ആ നീതി ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും ലഭിക്കും. ഒരു സംശയവും അക്കാര്യത്തില്‍ ഇല്ല. നാട്ടില്‍ ഒരു നീതിന്യായ വ്യവസ്ഥയുണ്ട്, അതില്‍ എല്ലാവര്‍ക്കും നീതി ലഭിക്കും. എത്ര കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അവിടെ എല്ലാവര്‍ക്കും നീതി കിട്ടും. സംശയമില്ല. ഇന്നല്ലെങ്കില്‍ നാളെ ലഭിക്കും. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോന്ന് പറയാന്‍ ഞാന്‍ ആളല്ല. നമ്മളെല്ലാം മനസിലാക്കണം അദ്ദേഹത്തിന്റെ അമ്മയുടെ വേദന. അച്ഛന്‍ കൂടെയില്ലാത്ത ഒരു മകളുടെ ദുഖം, ഭാര്യയുടെ ദുഖം. അതിലുപരി എണ്‍പത് വയസായ കാത് നേരെ കേള്‍ക്കാന്‍ വയ്യാത്ത, കണ്ണ് നേരെ കാണാന്‍ വയ്യാത്ത( സംസാരത്തിനിടെ ഇവിടെ എത്തിയപ്പോള്‍ ഗദ്ഗത്താല്‍ ഗണേഷ് കുമാറിന് വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു) ഓര്‍മ്മ ശരിക്ക് നില്‍ക്കാത്ത ഒരു അമ്മയുടെ സങ്കടം നമ്മള്‍ കാണണം.
അവര്‍ എന്തിന് മാറി നില്‍ക്കണം എനിക്ക് ഒരു പേടിയുമില്ല. ഗണേഷ് കുമാര്‍ സ്‌നേഹത്തിന് വേണ്ടി ഉയിര് കൊടുക്കുന്നവനാണ്, ആപത്തില്‍ ഉപേക്ഷിക്കുന്നവന്‍ അല്ല ഗണേഷ് കുമാര്‍ എന്ന് എന്റെ നാട്ടുകാര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അറിയാം. എനിക്ക് അവരെ ബോധ്യപ്പെടുത്തിയാല്‍ മതി. എന്റെ നാട്ടിലെ പലരും എന്നോട് ചോദിച്ചു. സാറെ, സാറെന്താണ് ദിലീപിനെ പോയി കാണാത്തത്. ഒന്നുപോയി കാണണ്ടേ, സാറിനെ സ്‌നേഹിച്ചയാള്‍ അല്ലേ, സാറിന് വേണ്ടി ഇലക്ഷന്‍ വര്‍ക്കിന് വന്നയാളല്ലേ, എല്‍ഡിഎഫില്‍ നിന്നപ്പോഴും യുഡിഎഫില്‍ നിന്നപ്പോഴും വന്നയാളല്ലേ, സാറൊന്ന് പോകണ്ടേ, അതുകൊണ്ട് വന്നതാണ്. എനിക്ക് ആളാവാന്‍ വേണ്ടി വന്നതല്ല. ദിലീപിന്റെ അമ്മയെ കണ്ടതും കാവ്യയെ കണ്ടതും മകളെ കണ്ടതുമൊന്നും നിങ്ങളറിഞ്ഞില്ലല്ലോ. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നല്ലോ. അവര്‍ക്ക് ആപത്ത് വന്നു. അതില്‍ സജീവമായി ഇടപെട്ടു. മുഖ്യമന്ത്രിയും ഡിജിപിയും അടക്കമുളളവരോട് അതിലൊരു ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടയാളാണ് ഞാന്‍. അതിലൊന്നും വീഴ്ച വരുത്താന്‍ പാടില്ല.

© 2024 Live Kerala News. All Rights Reserved.