‘അവനെ ഒറ്റിക്കൊടുക്കാന്‍ പറ്റില്ല,’ പോലീസ് ദിലീപിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് നാദിര്‍ഷയുടെ പേരിലുള്ള ശബ്ദസന്ദേശം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ പ്രേരിപ്പിച്ചെന്നും സമ്മര്‍ദ്ദത്തിലാക്കിയെന്നും നടന്‍ നാദിര്‍ഷ ആരോപിക്കുന്ന വോയിസ് ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നാദിര്‍ഷയുടെ സമാനമായ ശബ്ദത്തിലാണ് വോയിസ് ക്ലിപ്പ്. എന്നാല്‍ ഇത് തന്റെ ശബ്ദമാണോ എന്ന് നാദിര്‍ഷ സ്ഥിരികരിച്ചിട്ടില്ല. തന്റെ സഹോദരന്‍ സമദിനെ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ദിലീപിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ നാദിര്‍ഷയെ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതെന്ന് ഈ ശബ്ദസന്ദേശത്തിലുണ്ട്.
ചേട്ടന്‍ നാദിര്‍ഷയ്ക്ക് എല്ലാം അറിയാം, എല്ലാം മറച്ചുവയ്ക്കുന്നതാണ് എല്ലാ തെളിവുകളും പോലീസിന്റെ കയ്യില്‍ കിട്ടിയിട്ടുണ്ട്. ദിലീപിന് എതിരായ എല്ലാ കാര്യങ്ങളും പറഞ്ഞില്ലെങ്കില്‍ നാദിര്‍ഷയെ ഞങ്ങള്‍ പ്രതി ചേര്‍ക്കും. സമദ് ചെന്ന് നാദിര്‍ഷയോട് ഇക്കാര്യം പറഞ്ഞ് മനസിലാക്കിക്കൊടുക്കണമെന്നും അന്വേഷണ സംഘവുമായുള്ള രഹസ്യകൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് വോയിസ് ക്ലിപ്പില്‍ നാദിര്‍ഷയുടെ ആരോപണം.

നാദിര്‍ഷ പറയുന്ന സ്ഥലത്ത് വരാം, ദിലീപിനെതിരായ കാര്യങ്ങള്‍ അവിടെ വച്ച് പറയൂ.വൈകിട്ട് ഒരിക്കല്‍ കൂടെ സമദിനെ കാണും അപ്പോള്‍ മറുപടി പറയണമെന്നും അറിയിച്ചു. എന്നാസല്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നുണ പറഞ്ഞിട്ട് എന്റെ കൂട്ടുകാരനെ കുടുക്കുന്നതിലും നല്ലത് അവന് വിഷം വാങ്ങി കൊടുക്കുന്നതാണ് എന്നായിരുന്നു പോലീസിനുള്ള തന്റെ മറുപടിയെന്ന് ശബ്ദസന്ദേശത്തില്‍ നാദിര്‍ഷ പറയുന്നു. തനിക്ക് രക്ഷപ്പെടാന്‍ വേണ്ടി അവന്‍ എല്ലാം ചെയ്തു എന്ന് പറയേണ്ടതില്ല. തനിക്ക് രണ്ട് പെണ്‍മക്കള്‍ ഉള്ളതാണ്. ഈ കാര്യത്തില്‍ ദിലീപ് നിരപരാധിയെന്ന് നൂറു ശതമാനം അറിയാം. അവനെ ഒറ്റിക്കൊടുക്കാന്‍ എനിക്ക് പറ്റില്ലെന്നും നാദിര്‍ഷയുടെ പേരിലുള്ള വോയിസ് ക്ലിപ്പില്‍ പറയുന്നുണ്ട്.
ഒരേ ദിവസമാണ് ദിലീപിനെയും നാദിര്‍ഷയെയും ആലുവാ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി 10 മണിക്കൂറോളം ചോദ്യം ചെയ്തത്. ഇതിനെ തുടര്‍ന്നായിരുന്നു ദിലീപിന്റെ അറസ്റ്റ്. ദിലീപിന്റെ അറസ്റ്റിന് മുമ്പാണോ പിന്നീടാണോ ഈ വോയിസ് ക്ലിപ്പ് അയച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.

© 2024 Live Kerala News. All Rights Reserved.