മാഡം കാവ്യയാണെന്ന വെളിപ്പെടുത്തല്‍: പള്‍സര്‍ സുനിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് എസ്പി എവി ജോര്‍ജ്; പൊലീസുകാരന്‍ സഹായിച്ചതും അന്വേഷിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം, കാവ്യാ മാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലില്‍ സുനിയെ കസ്റ്റഡിയിലെടുത്ത് വേണ്ടിവന്നാല്‍ ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ്. ഇക്കാര്യം അന്വേഷണ സംഘം കൂടിയാലോചിച്ച് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് എസ്പി പറഞ്ഞത്. കാവ്യയേയും ദിലീപിനേയും വിളിക്കാന്‍ പള്‍സര്‍ സുനിയെ പൊലീസുകാരന്‍ സഹായിച്ച കാര്യവും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തെളിവുകള്‍ എല്ലാം പരിശോധിച്ച് കൃത്യമായി പഠിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എവി ജോര്‍ജ് വ്യക്തമാക്കി. ഇന്നലെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കാവ്യാ മാധവനാണ് മാഡമെന്ന് സുനി വെളിപ്പെടുത്തിയത്.
എന്‍റെ മാഡം കാവ്യ തന്നെയാണ്, ഇത് നേരത്തെ പറഞ്ഞിരുന്നതല്ലേ. താന്‍ കളളനല്ലേ, കളളന്‍റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നു
എന്നാണ് സുനി ചോദിച്ചത്. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കവെയായിരുന്നു സുനിയെ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോടുളള സുനിയുടെ പ്രതികരണവും. ആഗസ്റ്റ് 22ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡത്തിന് പങ്കില്ലെന്ന് സുനി പറഞ്ഞിരുന്നു.

കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ലെന്നും നേരത്തെ സുനി പറഞ്ഞിരുന്നു. കേസില്‍ നേരത്തേ കാവ്യാമാധവന്റെ മൊഴിയെടുത്തിരുന്നു. സുനിയുടെ മൊഴിയോടെ പുതിയ സാഹചര്യം കൂടി അന്വേഷിക്കേണ്ടിവരുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ല. നടി കാവ്യമാധവനുമായി പരിചയമുണ്ട്. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെയാണ് സുനി വ്യക്തമാക്കിയതും.

© 2024 Live Kerala News. All Rights Reserved.