നീതിയിലും നിയമ വ്യവസ്ഥയിലും വിശ്വാസം നഷ്ടപ്പെട്ടിട്ട് ഏറെ നാളായിരിക്കുന്നു. ഹരിയാനയിലെ വീട്ടില്‍ നിന്ന് ഗൂര്‍മീത് റാം റഹീം ശിക്ഷിക്കപ്പെട്ടു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് താനാണ്. വര്‍ഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവില്‍ നീതി എന്നെ തേടിയെത്തിയപ്പോള്‍ സന്തോഷമുണ്ട്. ബലാത്സംഗ കേസിന്റെ വിധി കേട്ട യുവതിയുടെ 73 കാരിയായ അമ്മയുടെ പ്രതികരണം ഇതായിരുന്നു. ഗുര്‍മീത് റാം റഹിം ബലാത്സംഗം ചെയ്ത രണ്ട് സ്ത്രീകളില്‍ ഒരാള്‍ ഇവരുടെ മകളാണ്. ബലാത്സംഗ വാര്‍ത്ത പുറത്തറിയിച്ചു എന്ന കുറ്റത്തിന് തന്റെ ഒരേയൊരു മകനേയും അയാളുടെ അനുയായികള്‍ കൊന്നുകളഞ്ഞു. കണ്ണീര്‍ തുടച്ചു കൊണ്ട് ആ അമ്മ പറഞ്ഞു.
പുറത്തെ അക്രമ സംഭവങ്ങളെക്കുറിച്ചും മരണവാര്‍ത്തകളെക്കുറിച്ചും കേള്‍ക്കുമ്പോള്‍ ഉള്ള് നെടുങ്ങുകയാണ്. ഇത് എന്റ കുടുംബത്തിന് അര്‍ഹതപ്പെട്ട നീതിയാണ്. യുവതത്വത്തിലേക്ക് കടക്കുന്നതിന് മുന്‍പാണ് ധേര സച്ച സൗദ തലവന്‍ എന്റെ മക്കളുടെ ജീവിതം ഇല്ലാതാക്കിയത്.
ബലാത്സംഗത്തിന് ഇരയായ യുവതിയുടെ അമ്മ
ബാലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ റാം റഹീമിന്റെ വിശ്വാസികളായിരുന്നു ഇവരുടെ കുടുംബം. കൊല്ലപ്പെട്ട മകന്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ട ആളായിരുന്നു. സഹോദരി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന വിവരം അറിഞ്ഞതോടു കൂടിയാണ് കുടുംബം ധേര സച്ച സൗദയുമായി അകലുന്നത്. ബലാത്സംഗത്തിന്റ വിവരം പുറത്തെത്തിച്ചതും കത്ത് അന്നത്തെ പ്രധാനമന്ത്രിയ്ക്ക് കൈമാറിയതും യുവതിയുടെ സഹോദരനാണ് എന്ന് ആരോപിച്ചാണ് റഹീം അനുയായികള്‍ ഇവരുടെ മകനേയും വധിച്ചത്. ഈ കേസിലും റാം റഹീം വിചാരണ നേരിടുന്നുണ്ട്.
കോടതി വിധി നീതി ന്യായവ്യവസ്ഥയിലുള്ള തങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചു. ഇത് കാണാന്‍ പപ്പാജി ഇല്ലാതെ പോയല്ലോ എന്ന വിഷമം ഉണ്ടെന്നും ബലാത്സംഗത്തിനിരയായ സ്ത്രീയുടെ സഹോദരന്‍റെ ഭാര്യ പറഞ്ഞു.
ഗ്രാമമുഖ്യനനായ അവരുടെ പിതാവ് കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. ഗുര്‍മീതിന്റെ വിശ്വാസിയാിരുന്ന അദ്ദേഹം വീട്ടില്‍ ഗുര്‍മീതിന് വേണ്ടി പ്രത്യേകം പൂജാ മുറിപോലും സജ്ജീകരിച്ചിരുന്നു. പീഡന വിവരത്തെക്കുറിച്ച് അറിഞ്ഞതില്‍ പിന്നെ ജീവിതത്തിന്റെ നല്ലൊരു പങ്കും ധേര ആശ്രമത്തില്‍ കഴിച്ചു കൂട്ടിയതില്‍ അദ്ദേഹം ദുഃഖിച്ചിരുന്നെന്ന് അവര്‍ പറഞ്ഞു.
കേസന്വേഷണത്തിന്റ പല ഘട്ടങ്ങളിലും കുടുംബത്തിന്റെമേല്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ അമ്മ പറയുന്നു.ബന്ധുക്കള്‍ക്ക് ജോലി വാഗ്ധാനം ചെയ്തും, പണം വാഗ്ധാനം ചെയ്തും റാം റഹീം കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചിരുന്നു.വാര്‍ത്ത നല്‍കാന്‍ നേരത്തെ മാധ്യമങ്ങളെ സമീപിച്ചിരുന്നെങ്കിലും റാം റഹീമിനെതിരായി ഒരു വാക്ക് പോലും എഴുതാന്‍ ആരും തയ്യാറായിരുന്നില്ലെന്ന് ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ ബന്ധു പറഞ്ഞു.