നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ച് സര്‍ക്കാര്‍ നിലപാട് അറിയുന്നതിനുവേണ്ടി ഹര്‍ജി മാറ്റിവെക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കണം. ഇന്നലെയാണ് അഡ്വ. ബി രാമന്‍പിളളയുടെ നേതൃത്വത്തില്‍ വിശദമായ ജാമ്യഹര്‍ജി ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യഹര്‍ജി നല്‍കുന്നത്.
നേരത്തെ ജൂണ്‍ 24ന് ഹൈക്കോടതി ദിലീപിന്റെ ജാമ്യഹര്‍ജി തളളിയിരുന്നു. കടുത്ത പരാമര്‍ശങ്ങളാണ് അന്ന് ഹര്‍ജി തളളിക്കൊണ്ട് കോടതി നടത്തിയത്. അന്വേഷണസംഘത്തെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണ് ജാമ്യ ഹര്‍ജിയിലുള്ളത്. 140 സിനിമകളില്‍ അഭിനയിച്ച തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനാക്കുകയായിരുന്നെന്നാന്ന് ദിലീപ് ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്. ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കി, മൂന്നുമാസം കഴിഞ്ഞ് ജൂലൈ പത്തിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഒരു മാസമായി റിമാന്‍ഡില്‍ കഴിയുന്നു. കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പരാതിക്കാരിയോ സാക്ഷികളോ പറഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു.
എഡിജിപി ബി.സന്ധ്യയ്ക്കെതിരേ ഗുരുതര ആരോപണവും ദിലീപിന്റെ ജാമ്യഹര്‍ജിയിലുണ്ട്. കേസിന്റെ അന്വേഷണസംഘത്തലവന്‍ ഐജി ദിനേന്ദ്ര കാശ്യപ് അറിയാതെയാണ് ബി.സന്ധ്യ ദിലീപിനെ ചോദ്യം ചെയ്തതെന്നും മൊഴി രേഖപ്പെടുത്തലിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ മൊഴി നല്‍കിയപ്പോള്‍ വീഡിയോ ക്യാമറ ഓഫാക്കിയെന്നും ജാമ്യഹര്‍ജിയില്‍ ആരോപണമുണ്ട്.