നടി അക്രമിക്കപ്പെട്ട കേസ്: നാദിര്‍ഷയുടെ സഹോദരന്‍ സമദിന്റെ മൊഴിയെടുക്കുന്നു

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസ് ദിലീപിന്റെ സുഹൃത്തും ചലച്ചിത്ര സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരന്‍ സമദിന്റെ മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ലബ്ബിലേക്കാണ് ഇതിനായി സമദിനെ വിളിച്ചുവരുത്തിയിരിക്കുന്നത്. നേരത്തേ ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്ത ജൂണ്‍ 28ന് ചോദ്യംചെയ്യല്‍ നടന്ന ആലുവ പൊലീസ് ക്ലബ്ബിലേക്ക് സമദ് എത്തിയിരുന്നു. നടന്‍ സിദ്ദിഖിനൊപ്പമായിരുന്നു അന്ന് സമദ് എത്തിയത്. തുടര്‍ന്ന് പൊലീസ് സമദിനെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ദിലീപിനും നാദിര്‍ഷയ്ക്കുമൊപ്പമാണ് പിന്നീട് സമദും അന്ന് പുറത്തിറങ്ങിയത്.
ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് പൊലീസ് ഇപ്പോള്‍. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍ നിന്ന് അന്വേഷണത്തെ സഹയിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. ദിലീപിനെതിരായ കുറ്റപത്രത്തില്‍ ബലാത്സംഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തേക്കുമെന്നാണ് സൂചന.

അതേസമയം ദിലീപിന്റെ പുതിയ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പുതിയ അഭിഭാഷകന്‍ അഡ്വ: ബി.രാമന്‍പിള്ള വഴിയാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുക. മാനേജര്‍ അപ്പുണ്ണി മൊഴിനല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാവും ജാമ്യാപേക്ഷ. എന്നാല്‍ കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇനിയും കണ്ടെത്താനായിട്ടില്ലെന്ന കാര്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.

© 2024 Live Kerala News. All Rights Reserved.