ദിലീപിന്റെ ഡി സിനിമാസ് കൈയ്യേറ്റ ഭൂമിയിലാണോ എന്ന് പരിശോധിക്കണം; ജില്ലാ കളക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലുളള നടന്‍ ദിലീപിനെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷണവും. ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ മള്‍ട്ടിപ്ലെക്‌സ് തിയ്യേറ്റര്‍ ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ മേലാണ് അന്വേഷണം. റവന്യൂ മന്ത്രിയുടെ ഓഫീസ് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മിച്ച ഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് തിയ്യേറ്റര്‍ പണിതതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തിയേറ്റര്‍ കൈയേറ്റഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ലാന്‍ഡ് റെവന്യു കമ്മീഷണര്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ഊട്ടുപുരപറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടതാണെന്നും പരാതിക്കാരനായ അഭിഭാഷകന്‍ കെസി സന്തോഷ് ആരോപിച്ചിരുന്നു. 1964ലെ ഉത്തരവ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഈ ഭൂമി രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നും പരാതിയിലുണ്ട്. ചാലക്കുടി ശ്രീധരമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ സ്ഥലം 2005 ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപെടുത്തിയെന്നാണ് പരാതി. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോട് പുറമ്പോക്ക് ഉള്‍പ്പെട്ടതായും ആക്ഷേപമുണ്ട്.
ബിജു ഫിലിംപ്, അഗസ്റ്റിന്‍ എന്നിവരില്‍ നിന്നുമായി ഈ ഭൂമി ദിലീപ് 2006ല്‍ വാങ്ങിയതിന് രേഖകളുണ്ട്. നേരത്തെ തിയറ്റര്‍ നിര്‍മ്മാണവേളയില്‍ പരാതി ഉയര്‍ന്നപ്പോള്‍ ദിലീപ് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുടമായ ജില്ലാകലക്ടറെ സമീപിച്ചിരുന്നു. അന്ന് കലക്ടര്‍ ദിലീപിന്റേത് പുറംപോക്ക് ഭൂമിയല്ലെന്ന് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
ചാലക്കുടിയിലെ ഡി സിനിമാസ് സ്ഥിതി ചെയ്യുന്നത് കൈയ്യേറ്റ ഭൂമിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകള്‍ അസത്യമാണെന്നും തെറ്റായ വാര്‍ത്ത നല്‍കിയ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.