പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ ബോംബേറ്; ബിജെപി ഓഫീസുകള്‍ക്കുനേരെ ആക്രമണം; ബിജെപി ഹര്‍ത്താല്‍

പയ്യന്നൂർ: പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരായ ബിജെപി ബോംബേറില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബോബേറിനെ തുടര്‍ന്ന്. ആർ.എസ്.എസ് ഓഫിസുകൾക്കും പ്രവർത്തകരുടെ സ്ഥാപനങ്ങൾക്കും സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും അക്രമം നടന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ രാമന്തളി ഗ്രാമപഞ്ചായത്തിലെ കക്കംപാറയിലാണ് ബോംബേറുണ്ടായത്. ബോംബേറിൽ പരിക്കേറ്റ കാട്ടിക്കുളം സ്വദേശികളായ എൻ.പി.കെ. നജീബ് (17), ടി.പി. അൻസാർ (21), മുഹമ്മദ് അബീബ് (21), എം.പി. സുബൈർ (22), ടി.കെ. ബഷാഹിർ (19), ഷമിൽ (19), എ.എം.പി. മുഹമ്മദ് (20), എം. അഷ്ഫാഖ് (18) എന്നിവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഘര്‍ഷത്തെ തുടര്‍ന്ന് പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി-ആര്‍എസ്എസ് ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ഇന്നലെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും മാധ്യമങ്ങളെ അറിയിച്ചു. പത്രം പാല്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സി.വി. ധനരാജിന്റെ ഒന്നാം ചരമവാർഷികാചരണം ഇന്നലെ വൈകീട്ട് കുന്നരു കാരന്താട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തിരുന്നു. ഈ പരിപാടിക്ക് വാഹനങ്ങളിൽ വരുകയായിരുന്ന പ്രവർത്തകർക്കുനേരെ കക്കംപാറ കുതിരക്കല്ലിൽവെച്ച് ആർ.എസ്.എസ് പ്രവർത്തകർ ബോംബെറിയുകയായിരുന്നുവെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. നാല് സ്റ്റീൽ ബോംബെറിഞ്ഞതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ സംഭവത്തിനു ശേഷം വൈകീട്ട് ആറോടെ പയ്യന്നൂരിൽ വ്യാപകമായ അക്രമം അരങ്ങേറി. മുകുന്ദ ആശുപത്രിക്കു സമീപത്തെ ആർ.എസ്.എസ് കാര്യാലയവും തൊട്ടടുത്ത ബി.ജെ.പി ഓഫിസും തകർത്തു. ആർ.എസ്.എസ് കാര്യാലയമായ രാഷ്ട്രമന്ദിരത്തിന് ബോംബെറിഞ്ഞശേഷം തീയിട്ടു. ഉൾഭാഗം പൂർണമായും കത്തി നശിച്ചു. മുറ്റത്തുണ്ടായിരുന്ന ബൈക്കും അഗ്നിക്കിരയാക്കി. ടെലിവിഷൻ, സിസിടിവി ക്യാമറ, മോണിറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഫർണിച്ചറും അടിച്ചുതകർത്തതായി ആരോപണമുണ്ട്. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. തൊട്ടടുത്ത ബി.ജെ.പി ഓഫിസ് പ്രവർത്തിക്കുന്ന മാരാർജി മന്ദിരത്തിന്റെ വാതിലുകളും ജനൽ ഗ്ലാസുകളും തകർത്തു. കക്കംപാറയിൽ സി.പി.എം ബ്രാഞ്ച്
സെക്രട്ടറി പി.പി. ജനാർദനന്റെയും ആർ.എസ്.എസ് പ്രവർത്തകൻ പ്രസാദിന്റെയും വീടുകൾ തകർത്തു. കോറോം നോർത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ പനക്കീൽ ബാലകൃഷ്ണന്റെ
വീടിനുനേരെയും ആക്രമണം നടന്നു. കാരയിൽ ആർ.എസ്.എസ് ജില്ല കാര്യവാഹക് രാജേഷിന്റെയും വീടിനുനേരെ ആക്രമണം നടന്നു. രാജേഷിന്റെയും മൂന്ന് വാഹനങ്ങൾക്ക് തീയിട്ടു. ഒരു ട്രാവലർ പൂർണമായും കത്തി. ഏച്ചിലാംവയലിലും വീടിന് തീയിട്ടു.

ഇവിടെ തീയണക്കാനെത്തിയ പയ്യന്നൂരിലെയും പെരിങ്ങോത്തേയും അഗ്നിശമനസേനാ വാഹനങ്ങൾ നൂറോളം വരുന്ന സംഘം ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പയ്യന്നൂരിലും കക്കംപാറയിലും അക്രമം പടരാതിക്കാൻ വൻ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ബി.എം.എസ് നേതാവ് സി.കെ. രാമചന്ദ്രന്റെ ഒന്നാം ബലിദാനദിനം ഇന്ന് അന്നൂരിൽ നടക്കാനിരിക്കെയാണ് ബോംബേറും തുടർന്നുള്ള സംഘർഷവും അരങ്ങേറിയത്.

© 2024 Live Kerala News. All Rights Reserved.