സഹകരണബാങ്ക് സെക്രട്ടറിമാരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; നോട്ട് നിരോധനകാലത്തെ നിക്ഷേപം എങ്ങനെ അഴിമതി നിരോധന നിയമത്തില്‍ വരുമെന്ന് കോടതി

നോട്ട് നിരോധന കാലത്തെ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടുളള കേസില്‍ കടയ്ക്കല്‍, മയ്യനാട് സഹകരണ ബാങ്ക് സെക്രട്ടറിമാരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസില്‍ അഴിമതി നിരോധന നിയമം എങ്ങനെ നിലനില്‍ക്കുമെന്ന് സിബിഐ വിശദീകരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. കൊല്ലത്തെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്.
കടയ്ക്കല്‍, പുതുകാവ്, മയ്യനാട്, പന്മനം, കുലശേഖരപുരം, ചാത്തന്നൂര്‍ എന്നി സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് കേസ്. നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച നവംബര്‍ എട്ടിനുശേഷം റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച് നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ച പരിധി ലംഘിച്ച് കോടികള്‍ നിക്ഷേപമായി വാങ്ങിയെന്നാണ് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. ബാങ്ക് സെക്രട്ടറിമാരുടെ അറിവോടെയും അക്കൗണ്ട് ഉടമ അറിയാതെയുമാണ് നിക്ഷേപം സ്വീകരിച്ചത്. പ്രതിപ്പട്ടികയിലുള്ള ആറ് ബാങ്കുകളും നോട്ട് നിരോധന കാലയളവില്‍ നടത്തിയ ഇടപാടുകള്‍ സംശയകരമാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പന്മന ചാത്തന്നൂര്‍ സഹകരണ ബാങ്കുകളിലാണ് ഏറ്റവും അധികം ക്രമക്കേടുകള്‍ നടന്നത്. വ്യാഴാഴ്ച്ച ആറ് ബാങ്കുകളിലും സിബിഐ റെയ്ഡ് നടത്തി രേഖകള്‍ പി്ടിച്ചെടുത്തിരുന്നു. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ബാങ്കധികാരികളെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം. നേരത്തെ സഹകരണബാങ്കുകളുടെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണം ബിജെപി ഉന്നയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.