സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി; അന്വേഷണം ശരിയായ ദിശയിലെന്ന് എഡിജിപി സന്ധ്യ; ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ കോടതി നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിക്കെ കോടതിയില്‍ സുനിയെയും മറ്റ് പ്രതികളെയും ഇന്ന് ഹാജരാക്കിയിരുന്നു. അഭിഭാഷകനെ മാറ്റണമെന്ന സുനിയുടെ അപേക്ഷയാണ് കോടതി ഇന്ന് ആദ്യം പരിഗണിച്ചത്. തുടര്‍ന്ന് സുനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. ടെനിയും പുതിയ അഭിഭാഷകന്‍ ആളൂരും തമ്മില്‍ തര്‍ക്കവുമുണ്ടായി.
ജയിലില്‍ പോയി സുനിയുമായി 15 മിനിറ്റോളം താന്‍ കൂടിക്കാഴ്ച നടത്തിയതായി ആളൂര്‍ പറഞ്ഞു. കേസ് ഏല്‍പ്പിച്ചത് ചില സുഹൃത്തുക്കളാണെന്നും അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഗൂഢാലോചനയുടെ ചുരുളുകള്‍ അഴിയുമെന്നും അദ്ദഹം പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഗൂഢാലോചന സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും എഡിജിപി സന്ധ്യയും ഇന്ന് പറഞ്ഞു. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും സന്ധ്യ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.