പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍വിളി: പ്രാഥമിക അന്വേഷണം തുടങ്ങി; ചുമതല ജില്ലാ ജയില്‍ സൂപ്രണ്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍ ഉപയോഗത്തെ കുറിച്ച് അന്വേഷിക്കും. ജയില്‍ വകുപ്പ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. ജയില്‍ സൂപ്രണ്ടിനാണ് അന്വേഷണ ചുമതല. ജയിലില്‍ നിന്നുമാണ് സുനി ഫോണിലൂടെ ഭീഷണി മുഴക്കിയത്. ദിവസങ്ങള്‍ക്കകം ഫോണ്‍ ജയിലിന് പുറത്തെത്തിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുനി ഫോണ്‍ ചെയ്യുമ്പോള്‍ സഹതടവുകാര്‍ സെല്ലിന് പുറത്ത് കാവല്‍ നിന്നതും അന്വേഷിക്കും.
സുനി ജയിലില്‍ ഉപയോഗിച്ചിരുന്ന ഫോണും സിംകാര്‍ഡും ഇന്നലെ കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിലെ വിലാസത്തിലുള്ളതാണ് സിംകാര്‍ഡ്. ഗള്‍ഫില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിരിക്കുന്നത്. ദിലീപിന്റെ മാനേജരെയും നാദിര്‍ഷയെയും വിളിച്ചത് ഈ ഫോണില്‍ നിന്നാണ്. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍ എത്തിച്ചുവെന്ന് സംശയിക്കുന്ന വിഷ്ണുവിന്റെയും സുനിയുടെയും മൊഴികളില്‍ വൈരുധ്യമുള്ളത് പൊലീസിനെ കുഴക്കുന്നുണ്ട്.
ജയിലില്‍ നിന്നും നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ചത് സഹതടവുകാരന്‍ വിഷ്ണുവാണെന്നാണ് ആദ്യം കരുതിയിരുന്നത്. സംസാരിച്ചത് പള്‍സര്‍ സുനി തന്നെയെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഒന്നരക്കോടി രൂപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചത് വിഷ്ണുവാണെന്നാണ് സംശയിക്കുന്നത് . പൊലീസ് അറിയാതെ ഷൂവില്‍ ഒളിച്ച് കടത്തിയാണ് ഫോണ്‍ എത്തിച്ചത്. ദിലീപിന്റെ മാനേജറെയും മറ്റും സുനി ഫോണ്‍ ചെയ്യുന്ന സമയത്ത് സഹത്തടവുകാര്‍ കാവല്‍ നിന്നും എന്നും വിഷ്ണു മൊഴി നല്‍കിയിരുന്നു. നിരവധി തവണ ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിഷ്ണു എന്നയാള്‍ വിളിച്ചിരുന്നു എന്നാണ് ഇന്നലെ ദിലീപും നാദിര്‍ഷയും വെളിപ്പെടുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.