പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് നടന്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും പരാതി; ‘പേര് പറയാതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടു’

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലിലുള്ള പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്ന് കാണിച്ച് നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും പൊലീസിന് പരാതി നല്‍കി. ദീലീപിനെ കുടുക്കാതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്നും സിനിമാരംഗത്തെ താരങ്ങള്‍ ഉള്‍പ്പെടെ ചിലരാണ് ഇതിന് പിന്നിലെന്ന് വിഷ്ണു എന്ന സഹതടവുകാരന്‍ ഫോണിലൂടെ തന്നോട് പറഞ്ഞതായും നാദിര്‍ഷാ പറഞ്ഞു. തനിക്ക് രണ്ടര കോടി രൂപ വരെ തരാന്‍ ആളുണ്ടെന്നും വിഷ്ണു പറഞ്ഞെന്ന് നാദിര്‍ഷ.
ഇവരുടെ ഫോണ്‍വിളികള്‍ അടക്കം ഭീഷണിയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്ന് നടന്‍ ദിലീപ് പ്രതികരിച്ചു. തന്റെ സഹായിയെയും നാദിര്‍ഷായെയുമാണ് വിളിച്ചത്. തുടരന്വേഷണം തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്. പരാതി നല്‍കിയത് രണ്ട് മാസം മുമ്പാണ്. തന്റെ സിനിമകള്‍ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു. പൊലീസ് ഇക്കാര്യങ്ങള്‍ അന്വേഷിച്ച് സത്യം പുറത്ത് വരുമെന്നാണ് താന്‍ കരുതുന്നതെന്നും ദിലീപ് പറഞ്ഞു. പള്‍സര്‍ സുനി ജയിലിനകത്ത് വച്ച് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടിയുടെ മൊഴി വീണ്ടും എടുത്തിരുന്നു, നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ മൊഴിയാണ് നടി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. സഹതടവുകാരന്‍ ജിംസണ്‍ ആണ് മൊഴി നല്‍കിയത്. പള്‍സര്‍ സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് വിവരം ലഭിച്ചു.
ജിംസണ്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ള മൊഴിയില്‍ സിനിമാക്കാരുടെ പേരുകളില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്താണ് നടന്നതെന്ന് വ്യക്തമാക്കുന്ന കത്ത് പള്‍സര്‍ പുറത്ത് വിട്ടുവെന്നും സൂചനയുണ്ട്. മറ്റൊരു തടവുകാരന്‍ മുഖേനെയാണ് കത്ത് പുറത്ത് വിട്ടത്.

© 2024 Live Kerala News. All Rights Reserved.