‘ഞാന്‍ നിസ്സഹായ’; പുതുവൈപ്പിലെ ഉറപ്പ് ലംഘിക്കപ്പെട്ടത് തുറന്നുപറഞ്ഞ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ; സമരത്തില്‍ മന്ത്രിയെ നിസ്സഹായയാക്കുന്ന പൊലീസ് നയം ആരുടേത്?

എറണാകുളം പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്‌ക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വാക്കുപാലിച്ചില്ലെന്ന ആരോപണവുമായി സമരസമിതി. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ അതിക്രൂരമായ ലാത്തിച്ചാര്‍ജിന് ശേഷം സമരക്കാരുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ നാലുവരെ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നല്‍കിയ ഉറപ്പ്. കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുന്നേരം ചര്‍ച്ച നടത്താമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.
സമരസമിതിയും വരാപ്പുഴ അതിരൂപത ആക്ഷന്‍ കൗണ്‍സിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നില്ല. ഇത് കൂടാതെ ഇന്നുരാവിലെ മുതല്‍ കനത്ത പൊലീസ് സംരക്ഷണത്തില്‍ പുതുവൈപ്പിനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഐഒസി അധികൃതര്‍ ആരംഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സമരസമിതിയും നാട്ടുകാരും പ്രതിഷേധവുമായി എത്തി. മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പൊലീസിനോടും സമരക്കാര്‍ വിശദീകരിച്ചു. പക്ഷേ ഹൈക്കോടതി ഉത്തരവുളളതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന നിലപാടായിരുന്നു പൊലീസിന്.
തുടര്‍ന്നാണ് സമരസമിതിയിലെ പ്രവര്‍ത്തകര്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ഫോണില്‍ വിളിക്കുന്നത്. തങ്ങളോട് പറഞ്ഞ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടെന്നും പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയെന്നും മന്ത്രിയോട് പറഞ്ഞു. എന്നാല്‍ താന്‍ നിസ്സഹായയാണെന്ന മറുപടിയാണ് മന്ത്രിയില്‍ നിന്നും ലഭിച്ചതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ സൗത്ത്‌ലൈവിനോട് വ്യക്തമാക്കി. തുടര്‍ന്നും പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് ലാത്തിവീശുകയുണ്ടായി. പൊലീസിന്റെ ക്രൂരമായ നരനായാട്ടില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.