ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ച് സിപിഐ നേതൃത്വത്തെ വെട്ടിലാക്കിയ വിവേക് പുറത്ത്; യൂണിറ്റ് സെക്രട്ടറിയെ എഐഎസ്എഫ് പുറത്താക്കി KERALA May 28, 2017, 12:21 pm

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെയുള്ള ജാതി അധിക്ഷേപ പരാതി പിന്‍വലിച്ചത് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെയാണെന്ന് ആരോപിച്ച യൂണിറ്റ് സെക്രട്ടറി വിവേകിനെ എഐഎസ്എഫ് പുറത്താക്കി.
പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമാണ് പരാതി പിന്‍വലിച്ചതെന്ന് വിവേക് ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വിവേകിന്റെ തീരുമാനം വ്യക്തിപരമാണെന്നാചയിരുന്നു് സിപിഐ കാനം രാജേന്ദ്രന്റെ പ്രതികരണം. വിവേക് ലക്ഷ്മി നായരുടെ കസ്റ്റഡിയിലാണെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചിരുന്നു.
കടുത്ത വഞ്ചന എല്ലാം എന്റെ തലയില്‍ വെച്ചിട്ട് തടി തപ്പാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് വിവേക് ഫേസ്ബുക്കില്‍ കുറിച്ചു്. കേസ് നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഒന്നും എഐഎസ്എഫ് നല്‍കിയില്ലെന്നും വിവേക് ആരോപിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പരാതി പിന്‍വലിക്കുന്ന കാര്യം അറിയിച്ചു. കാനം രാജേന്ദ്രന്‍ ഏര്‍പ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമാണ് കേസ് പിന്‍വലിച്ചത്. ഇക്കാര്യം എ.ഐ.എസ്.എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നുവെന്നും വിവേക് മാധ്യമങ്ങളോട് പറഞ്ഞു. പരാതി പിന്‍വലിച്ചത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും സമരം ചെയ്ത ഹോസ്റ്റല്‍ താമസക്കാരായ പെൺകുട്ടികള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചതും ഇക്കാര്യത്തില്‍ പ്രേരണയായെന്നും വിവേക് പറയുന്നു.
പരാതി പിന്‍വലിച്ച വിവേകിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നായിരുന്നു നേരത്തെ എ.ഐ.എസ്.എഫ് അവകാശപ്പെട്ടിരുന്നത്. പരാതി പിന്‍വലിച്ച വിവരം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്നും എ.ഐ.എസ്.എഫ് നേതാക്കള്‍ പറഞ്ഞിരുന്നു.

ലക്ഷ്മിനായര്‍ക്കെതിരായ ജാതി അധിക്ഷേപ പരാതി പിന്‍വലിച്ചത് വിദ്യാഭ്യാസമന്ത്രിയുടെ മധ്യസ്ഥതയില്‍ എടുത്ത ധാരണ പ്രകാരമാണെന്ന് വിവേക് വിജയഗിരി ഇന്നലെ രാവിലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സമരത്തിന്റെ അവസാനം വിദ്യാഭ്യാസമന്ത്രിയുടെ മധ്യസ്ഥതയില്‍ എടുത്ത ധാരണപ്രകാരം സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ പരാതികളും പിന്‍വലിക്കണമെന്ന് ഉണ്ടായിരുന്നു. ആ തീരുമാനം പാലിക്കുകയാണ് താന്‍ ചെയ്തതെന്നും അതുവഴി തന്റെ പ്രസ്ഥാനത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചെന്നും വിവേക് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.