ചൈനാ അതിര്‍ത്തിക്ക് സമീപം വ്യോമസേനാ വിമാനം കാണാതായി; റഡാര്‍ ബന്ധം നഷ്ടമായി; സുഖോയ്-30 ജെറ്റിലുള്ളത് രണ്ട് പേര്‍

അസമില്‍ നിന്ന് പറന്നുയര്‍ന്ന വ്യോമസേനാ വിമാനം ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായി. സുഖോയ് -30 വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണ് ഉള്ളത്. അസമിലെ തേസ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായി. വ്യോമസേനാ തെരച്ചില്‍ ആരംഭിച്ചു.സാധാരണ പരിശീലന പറക്കലിന് ഇടയിലാണ് വിമാനം കാണാതായത്.
തേസ്പൂരിന് 60 കിലോമീറ്റര്‍ വടക്ക് പറക്കുന്നതിന് ഇടയിലാണ് സുഖോയ്- 30 വിമാനവുമായുള്ള ബന്ധം നഷ്ടമായത്. റഡാര്‍ ബന്ധവും റേഡിയോ ബന്ധവും നഷ്ടമായതായും വ്യോമസേനാ വൃത്തങ്ങള്‍.
രാവിലെ 9.30ന് അസമില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അരുണാചല്‍ പ്രദേശിലെ ഡോലാസാങ് മേഖലയിലാണ് കാണാതായത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. അവസാന സന്ദേശം 11.30ന് ആണ് വിമാനത്തില്‍ നിന്ന് ലഭിച്ചത്.

ചൈനാ അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരെയാണ് തേസാപൂര്‍ വ്യോമതാവളം. ഈ വര്‍ഷം മാര്‍ച്ചില്‍ രാജസ്ഥാനിലെ ബാമറില്‍ സുഖോയ് 30 വിമാനം തകര്‍ന്ന് വീണിരുന്നു. രണ്ട് പൈലറ്റുമാരും പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. രാജസ്ഥാനിലെ മൂന്നാമത്തെ സുഖോയ് വിമാന അപകടമായിരുന്നു അത്. റഷ്യയില്‍ നിന്നും ഇന്ത്യ സ്വന്തമാക്കിയ പോര്‍വിമാനമാണ് സുഖോയ്-30.

© 2024 Live Kerala News. All Rights Reserved.