സ്വാമിയുടെ ലിംഗച്ഛേദം: അമ്മയ്‌ക്കെതിരെ കോടതിയില്‍ യുവതിയുടെ മൊഴി; ‘നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല’; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പൊലീസിന് നല്‍കിയ മൊഴി യുവതി കോടതിയില്‍ തിരുത്തി. മുറിയില്‍ ഉണ്ടായിരുന്ന കത്തി കാട്ടിയാണ് സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഇതിനിടയില്‍ താന്‍ കത്തി പിടിച്ചുവാങ്ങി ലിഗം മുറിച്ചുമാറ്റുകയായിരുന്നുവെന്നും യുവതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കി. നേരത്തെ, താന്‍ കൈയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് സ്വാമിയുടെ ലിംഗമ ഛേദിച്ചുവെന്നാണ് യുവതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്.
മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് പൊലീസിനോട് പറയാന്‍ വൈമന്യസം കാട്ടിയ യുവതി കോടതിയില്‍ മാതാവിനെതിരായി മൊഴി നല്‍കുകയും ചെയ്തു. സംഭവത്തില്‍ മാതാവിന് പങ്കുളളതായി സംശയിക്കുന്നുവെന്നാണ് യുവതി നല്‍കിയ മൊഴി. ഇതിനെ തുടര്‍ന്ന് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
സ്വാമി വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് ഒന്നും പറയാത്തത്. സംഭവദിവസം തന്റെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ചാണ് സ്വാമി മുറിയിലേക്ക് തളളിയത്. നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതോടെ ജീവന്‍ രക്ഷാര്‍ത്ഥവും പീഡനം സഹിക്കവയ്യാതെയും സ്വാമിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുത്ത് ലിംഗം ഛേദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

© 2024 Live Kerala News. All Rights Reserved.