‘അഫ്സ്പ പ്രഖ്യാപിച്ചശേഷം മണിപ്പൂരില്‍ നടന്നത് 1528 വ്യാജ ഏറ്റുമുട്ടലുകള്‍’; കേരളത്തില്‍ സേനാനിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി

കണ്ണൂരില്‍ അഫ്സ്പ പ്രഖ്യാപിക്കാനുളള സാഹചര്യമില്ലെന്നും അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പി. സദാശിവത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍ പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതികളെന്ന് കരുതുന്ന രണ്ടുപേര്‍ കസ്റ്റഡിയിലാണ്. കൂടാതെ പ്രതികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന വാഹനം കണ്ടെടുത്തു. മറ്റുളളവരെ പിടിക്കാനുളള ഊര്‍ജിതശ്രമം നടക്കുന്നു.
കൊലപാതകങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ല. സായുധസേനാ പ്രത്യേകാധികാര നിയമം നടപ്പിലാക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. അത് നടപ്പാക്കിയ മണിപ്പൂരില്‍ 1528 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നു. 12 വയസുളള കുട്ടിമുതല്‍ 72 വയസുളള വയോധിക വരെ വെടിയേറ്റ് മരിച്ചു. ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് ഒരു ജനാധിപത്യകക്ഷിക്ക് എങ്ങനെയാണ് ആവശ്യപ്പെടാന്‍ കഴിയുന്നത്. കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് ഒരു തിരിച്ചടിയുമില്ല. വലിയ പിന്തുണ ലഭിക്കുന്നുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം 14 പേര്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്നത് തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ബിജെപി നേതാവ് ഒ.രാജഗോപാലിന്റെ നേതൃത്വത്തിലുളള ബിജെപി സംഘം ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയിരുന്നു. അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി എടുക്കണമെന്ന് നിവേദനം കൈമാറുന്നതിനൊപ്പം ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനാണ് മുഖ്യമന്ത്രി ഇപ്പോള്‍ മറുപടി നല്‍കിയതും.

© 2024 Live Kerala News. All Rights Reserved.