ഏഴു നിയമസഭാ മണ്ഡലങ്ങളിലും ആധിപത്യം സ്ഥാപിച്ച് കുഞ്ഞാലിക്കുട്ടി വിജയത്തിലേക്ക്; ലീഡ് ഒരുലക്ഷം കടന്നു; ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമെന്ന് പാണക്കാട് തങ്ങള്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ അരമണിക്കൂറില്‍ തന്നെ വ്യക്തമായ ലീഡ് ഉറപ്പിച്ച പി.കെ കുഞ്ഞാലിക്കുട്ടി വിജയത്തിലേക്ക്. അവസാന വട്ട കണക്കുകള്‍ പ്രകാരം കുഞ്ഞാലിക്കുട്ടി ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. പിന്നാലെ വോട്ടിങ് മെഷീനുകളിലെയും വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യം മുതല്‍ ലീഡ് ഉയര്‍ത്തി തുടങ്ങിയ കുഞ്ഞാലിക്കുട്ടി വോട്ടെണ്ണല്‍ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. അണികളാകട്ടെ എല്ലായിടത്തും ആഹ്ലാദപ്രകടനം ആരംഭിക്കുകയും ചെയ്തു. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും കഴിഞ്ഞാല്‍ നാലാം സ്ഥാനത്ത് നോട്ടയാണ് മുന്നില്‍ നില്‍ക്കുന്നത്. ആദ്യം കൊണ്ടോട്ടിയിലെ എല്‍ഡിഎഫിന് ഭൂരിപക്ഷമുളള മേഖലകളിലെ വോട്ടുകളാണ് എണ്ണിയത്. കൊണ്ടോട്ടി മണ്ഡലമൊഴിച്ച് ബാക്കി ആറു മണ്ഡലങ്ങളിലും യുഡിഎഫ് തന്നെയാണ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നത്.

എല്‍ഡിഎഫിന് ആധിപത്യമുളള സ്ഥലങ്ങളില്‍ പോലും മോശമല്ലാത്ത വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചതെന്നും ഇതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജയിച്ചാലും തോറ്റാലും തനിക്കൊരു അമ്പരപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ. അഹമ്മദിന് കിട്ടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ കിട്ടിയാല്‍ താന്‍ ഹാപ്പിയാണെന്നും രണ്ടുലക്ഷമെന്ന ഭൂരിപക്ഷം പ്രതീക്ഷിക്കാത്തതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയത്തിന്റെ സന്തോഷം പങ്കുവെക്കാന്‍ ലീഡ് നില ഒരുലക്ഷം കടന്നതോടെ ആദ്യം പാണക്കാട് തങ്ങളുടെ വീട്ടിലേക്കാണ് പി.കെ കുഞ്ഞാലിക്കുട്ടിയും ലീഗിന്റെ മുതിര്‍ന്ന നേതാക്കളും എത്തിയത്. മുസ്ലിം ലീഗിന്റെ ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമായിരിക്കും കുഞ്ഞാലിക്കുട്ടിയുടേതെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു.

പതിനൊന്ന് മണിയോടെ മുഴുവന്‍ വോട്ടുകളും എണ്ണിത്തീരുമെന്നാണ് പ്രതീക്ഷ. മലപ്പുറം ഗവണ്‍മെന്റ് കോളെജില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ക്കുമായി ഏഴ് മുറിയൊരുക്കിയിട്ടുണ്ട്. ഓരോ മുറിയിലും ഏജന്റുമാര്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുമുണ്ടാകും. മലപ്പുറം, വേങ്ങര മണ്ഡലങ്ങള്‍ക്കായി 12 ടേബിളുകളും മറ്റ് മണ്ഡലങ്ങള്‍ക്കായി പത്ത് ടേബിളുകളുമാണ് ഉണ്ടാകുക. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വന്‍ ലീഡുണ്ടാകുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് ലഭിച്ച വോട്ടില്‍ വലിയ കുറവൊന്നും ഇത്തവണയും ഉണ്ടാകില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പിന് തയ്യാറായിക്കൊളളാനും അവിടം ഇനി ബാലികേറാമലയായിരിക്കും മറ്റുപാര്‍ട്ടികള്‍ക്കെന്നും മുന്നറിയിപ്പ് നല്‍കാനും കുഞ്ഞാലിക്കുട്ടി മറന്നില്ല. വേങ്ങരയിലെ വോട്ടിങ് ശതമാനം കുറഞ്ഞതൊന്നും കണക്കാക്കേണ്ട. പോളിങ് ശതമാനം വെച്ചല്ല, മുസ്ലിം ലീഗിന്റെ വോട്ടുകള്‍ കണക്കാക്കേണ്ടത്. പലപ്പോഴും ഇത്തരം കണക്കുകള്‍ പാടെ തെറ്റിപ്പോയിട്ടുണ്ട്. രണ്ടുലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമോ എന്നുളള ചോദ്യത്തിന് അത്രയും വോട്ടുകള്‍ നേടില്ലെന്ന് പറയാന്‍ പറ്റില്ലെന്നും ആ ഭൂരിപക്ഷം ചിലപ്പോള്‍ കടന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണത്തെക്കാളും ബിജെപിക്ക് ഇത്തവണ വോട്ടുകള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീപ്രകാശും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പോളിങ് ശതമാനം ഉയര്‍ന്നതിനാല്‍ ഇരുപക്ഷവും സജീവപ്രതീക്ഷയിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിങ് 77.21 ആയിരുന്നു. ഇത്തവണ ഉപതെരഞ്ഞെടുപ്പിലാകട്ടെ 77.33 ശതമാനത്തിലേക്ക് പോളിങ് ഉയര്‍ന്നു. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലാണ് കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 67.76 ശതമാനമായിരുന്നു പോളിങ് ശതമാനം.

ഇതുകൂടാതെ പുതിയതായി എത്തിയ 83,379 വോട്ടുകള്‍ ഏത് അക്കൗണ്ടിലേക്കാകും വന്നു വീഴുകയെന്ന കണക്കെടുപ്പും പാര്‍ട്ടികള്‍ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലും അഞ്ചും സ്ഥാനത്ത് വന്ന എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ ഇത്തവണ മത്സരിച്ചിരുന്നില്ല. മനസാക്ഷി വോട്ടുചെയ്യാന്‍ എസ്ഡിപിഐ നിര്‍ദേശം നല്‍കിയപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആര്‍ക്കും പിന്തുണ നല്‍കുന്നില്ലെന്നാണ് അറിയിച്ചത്. 77,069 വോട്ടുകളാണ് എസ്ഡിപിഐക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കുമായി കഴിഞ്ഞതവണ ലഭിച്ചത്. അതേസമയം പിഡിപിയാകട്ടെ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇടതുമുന്നണിക്കായി എം.ബി ഫൈസലും യുഡിഎഫിനായി പി.കെ കുഞ്ഞാലിക്കുട്ടിയും എന്‍ഡിഎക്കായി അഡ്വ. എന്‍ ശ്രീപ്രകാശുമാണ് മത്സരരംഗത്തുളളത്. 2014ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം 1,94, 739 ആയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.കെ സൈനബയ്ക്ക് 2,42,984 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന് 64,705 വോട്ടുകളാണ് ലഭിച്ചത്. വോട്ടുകള്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് എല്ലാ സ്ഥാനാര്‍ത്ഥികളും.

© 2024 Live Kerala News. All Rights Reserved.