ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ സന്ദേശങ്ങള്‍ വീണ്ടെടുത്തു; ലഭിച്ചത് നിര്‍ണായക തെളിവുകള്‍

കൊച്ചി: പാമ്പാടി നെഹ്‌റു കോളെജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. കോളെജിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനായി ജിഷ്ണു ശ്രമിച്ചിരുന്നെന്ന് വ്യക്തമാകുന്ന ശബ്ദരേഖയും വാട്‌സാപ്പ് സന്ദേശങ്ങളുമാണ് പൊലീസിന് ലഭിച്ചത്.
വിദ്യാര്‍ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതാണ് മാനെജ്‌മെന്റിന് ജിഷ്ണു അനഭിമതനാകാന്‍ കാരണമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. ജിഷ്ണുവിന്റെ മൊബൈല്‍ ഫോണില്‍നിന്നുമാണ് പൊലീസ് വിവരങ്ങള്‍ വീണ്ടെടുത്തത്.
കോളെജിലെ പരീക്ഷ മാറ്റിവെയ്ക്കാന്‍ സംഘടിക്കണമെന്ന് ആവശ്യപ്പെട്ടുളള ജിഷ്ണുവിന്റെ സന്ദേശങ്ങളാണ് പുറത്തുവന്നത്. പഠിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജിഷ്ണു പ്രണോയി വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതിയിരുന്നു. കൂടാതെ സാങ്കേതിക സര്‍വകലാശാലയ്ക്ക് നിരന്തരം പരാതികള്‍ അയക്കാനും വിദ്യാര്‍ഥികളോട് ജിഷ്ണു വാട്‌സാപ്പ് സന്ദേശങ്ങളില്‍ പറയുന്നുണ്ട്. വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്കും ജിഷ്ണു പരാതികള്‍ അയച്ചിരുന്നു. ഇത് മാനെജ്‌മെന്റിനെ പ്രകോപിപ്പിച്ചിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഈ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ത്ഥികളെ ജിഷ്ണു സംഘടിപ്പിച്ച് പരീക്ഷ മാറ്റിവെയ്ക്കാന്‍ ശ്രമിച്ചത് മാനെജ്‌മെന്റില്‍ വൈരാഗ്യം ഉണ്ടാക്കിയതായും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.